പ്രയുക്ത സംഗീതത്തിൻ്റെ മോഹിനിയാട്ടവഴി

 2015 ഇൽ മാത്രുഭൂമി വാരാന്തപതിപ്പിൽ വന്ന എൻ്റെ ലേഖനം 

മോഹിനിയാട്ട സംഗീത വഴികളെ കുറിച്ചുള്ള ചർച്ചയുടെ ഭാഗമായിരുന്നു ഇത്. 

ശ്രീ. കാവാലം നാരായണപ്പണിക്കരുമായുള്ള അഭിമുഖവും മോഹിനിയാട്ടസംഗീതത്തെക്കുറിച്ചുള്ള പരാമർശത്തിന് ശ്രീമതി സത്യഭാമടീച്ചർ നൽകിയ മറുപടിയും വായിച്ചു. മോഹിനിയാട്ടത്തെക്കുറിച്ച് ഇത്തരം സംവാദങ്ങൾ പുറത്തുവരുന്നതിൽ സന്തോഷമുണ്ട്. .¬¬¬ സത്യഭാമടീച്ചറുടെ മൂന്നാം തലമുറയിൽ മോഹിനിയാട്ടരംഗത്തുവന്ന നർത്തകി എന്ന നിലയിൽ എന്റെ അഭിപ്രായങ്ങൾ കൂടി പങ്കുവെയ്ക്കാമെന്ന് കരുതുന്നു.

സോപാനസംഗീതം തീർച്ചയായും മലയാളത്തിന്റെ ഭാവാർദ്രസംഗീതമാണ്. നമ്മുടെ സംസ്കാരത്തിന്റെയും ഭാവുകത്വത്തിന്റെയും ഗന്ധമുള്ള ഈണങ്ങളാണ് യഥാർത്ഥ സോപാനസംഗീതജ്ഞരിൽ നിന്ന് നാം ആസ്വദിച്ചിള്ളത്. തീർച്ചയായും ആ കലാകാരന്മാരോട് ബഹുമാനമുണ്ട്. എന്നാൽ മോഹിനിയാട്ടം പോലെ സൂക്ഷ്മവും സ്ഥൂലവുമായ സംഗീതപരിചരണമാവശ്യപ്പെടുന്ന ഒരു നൃത്തകലയിൽ സോപാനസംഗീതമേ പാടൂ എന്ന വാശി അഭിലഷണീയമാണെന്ന് ഞാൻ കരുതുന്നില്ല.  പ്രാചീനതമിഴകത്തിൽ വളർന്ന, ‘കേരളീയത’ എന്നു നിലവിൽ നിർവ്വചിയ്ക്കുന്ന ഭൂമിശാസ്ത്രപരമായ അതിർത്തിരേഖകളെ കണക്കിലെടുക്കാതെ വികസിച്ച മോഹിനിയാട്ടത്തിൽ തെന്നിന്ത്യൻ സംഗീതത്തിലെ ബൃഹദ്ധാരയായ കർണാടകസംഗീതപദ്ധതിയോട് അയിത്തം കൽപ്പിക്കേണ്ടതുണ്ടെന്നും ഞാൻ വിശ്വസിയ്ക്കുന്നില്ല.

താളപരവും ഭാവപരവുമായ സാദ്ധ്യതകൾ നൽകുന്ന സമ്പ്രദായമായതുകൊണ്ടാണ് കർണ്ണാടകസംഗീതശൈലിയിൽ ധാരാളം ചൊൽക്കെട്ടുകളും ജതിസ്വരങ്ങളും പദവർണ്ണങ്ങളും തില്ലാനകളും അതോടൊപ്പം വ്യത്യസ്തങ്ങളായ ഇതിവൃത്തങ്ങളോടു കൂടിയ സ്വതന്ത്ര ഇനങ്ങളും മോഹിനിയാട്ടത്തിൽ ആവിഷ്കരിക്കാൻ സാധിച്ചത്. സോപാനസംഗീതമാണ് മോഹിനിയാട്ടത്തിന് നല്ലത് എന്നു പറഞ്ഞ് തുടങ്ങിയ എന്റെ തലമുറയിലെ നർത്തകിമാരിൽ ഏറിയപങ്കും കാലക്രമേണ കലാമണ്ഡലം കച്ചേരി സമ്പ്രദായത്തിൽ നിലയുറപ്പിച്ചതിനും കാരണം ഇതുകൊണ്ടാവാം. എന്റെ അനുഭവത്തെ മുൻനിർത്തി കർണ്ണാടക സംഗീതശൈലിയാണ് മോഹിനിയാട്ടത്തിന് ഏറ്റവും അനുയോജ്യം എന്നും മോഹിനിയാട്ടത്തിനെ ഇന്ന് സമാന്തരകലാരൂപങ്ങളിൽ ഭാവപരമായി ഉദാത്തനിലയിൽ എത്തിയ്ക്കാൻ മുഖ്യകാരണങ്ങളിലൊന്നായി തീർന്നത് കർണ്ണാടകസംഗീതമാർഗമാണ് എന്നും നിസ്സംശയം പറയാനാവും. കഥകളിസംഗീതം തന്നെയും കർണ്ണാടകസംഗീതത്തിന്റെ ശാസ്ത്രീയശുദ്ധിയിലേക്ക് എത്തിച്ചേർന്നതായാണ് ആധുനികകാലഗായകർ തെളിയിക്കുന്നത്. ഈ സ്വാഭാവികപരിണിതിയെ കുറിച്ച് വേവലാതിപ്പെടാത്തവർ ഒരു ദാസിയാട്ടപാരമ്പര്യം അവകാശപ്പെടാവുന്ന മോഹിനിയാട്ടത്തെക്കുറിച്ച് മാത്രം ഇത്രകണ്ട് ആശങ്കപ്പെടുന്നത് അർത്ഥശൂന്യമായ പാരമ്പര്യവാദത്തിന്റെ പേരിലാണെന്ന് പറയേണ്ടിവരും. 

തനതുവാദത്തിന് ഊന്നൽ കൊടുക്കുമ്പോൾ തെന്നിന്ത്യൻ കലകൾക്ക് പൊതുവേയുള്ള ശ്രുതിസങ്കൽപ്പം ഉൾപ്പെടെ പലതും കേരളീയന് അന്യമായിത്തീരും. പ്രാചീനതമിഴകത്തിൽ ഉൾപ്പെടുന്ന കേരളത്തിന്റെ ഭാഷയടക്കമുള്ള സംസ്കാരം എന്നത് ബഹുസ്വരതയാർന്ന ഒരു സങ്കരമായിരിയ്ക്കേ, മോഹിനിയാട്ടത്തിന് മാത്രം സോപാനസംഗീതമെന്ന ഒരു ‘പാട്ടുവഴി’ നിലനിർത്തിക്കൊണ്ടുപോകേണ്ട ബാദ്ധ്യതയൊന്നുമില്ല. 

കർണാടകസംഗീതം വളരെ ബൃഹത്തായ ഒരു പാരാവാരമാണ് . അതിന്റെ ഒരംശം മാത്രമാണ് സംഗീതക്കച്ചേരികളിൽ ആവിഷ്കരിക്കപ്പെടുന്നത്. സമ്പ്രദായഭജന മറ്റൊരു ആവിഷ്കരണരീതിയാണ്. ഭരതനാട്യം എന്ന കല അതിനെ വേറൊരു രീതിയിൽ പ്രയോജനപ്പെടുത്തുന്നു.കേരളത്തിലെ കലാരൂപമായ കഥകളിയുടെ സംഗീതം തന്നെ കഥകളി എന്ന കലയ്ക്ക് ഉചിതമായ രീതിയിൽ കർണാടകസംഗീതത്തെ ഉപയോഗിയ്ക്കുന്നു. മോഹിനിയാട്ടവും ആ കലയുടെ മുന്നോട്ടുള്ള പ്രയാണത്തിന് അതിബൃഹത്തായ ഈ തെന്നിന്ത്യൻ ശാസ്ത്രീയപാരമ്പര്യത്തെ ആശ്രയിക്കുന്നു. 

തീർച്ചയായും കച്ചേരികളിൽ ഒരു രാഗത്തിന് നൽകുന്ന ആലാപനവ്യവസ്ഥയല്ല മോഹിനിയാട്ടം പോലുള്ള ഒരു അഭിനയകലയ്ക്ക് അകമ്പടിയാകുമ്പോൾ ഉണ്ടാകേണ്ടത്. യുക്തിഭദ്രമായി താൻ അഭിനയസംഗീതമാണ് കൈകാര്യം ചെയ്യുന്നതെന്ന് ബോദ്ധ്യമുള്ള ഒരു സംഗീതജ്ഞൻ നൽകുന്ന സംഗീതപരിചരണം നൃത്തകലയ്ക്ക് അനുഗുണമായ നിലയിൽ തന്നെ ആയിരിയ്ക്കും. ഭാവാവിഷ്കരണത്തിന് അനുയോജ്യമായ ഒരു സൌന്ദര്യബോധം ഏതൊരു സംഗീതജ്ഞനും കൂടിയേ തീരൂ. അതോടൊപ്പം ഒരു വരി ഒരു രാഗത്തിൽ തന്നെ പലതവണ പാടുന്ന ശീലമുള്ള നൃത്തകലയിൽ ആ രാഗത്തിൽ തന്നെ വ്യത്യസ്തങ്ങളായ സഞ്ചാരരീതികൾ മനോധർമ്മപരമായി വികസിപ്പിച്ചെടുക്കാൻ പാട്ടുകാരന് കഴിയുകയും വേണം. നൃത്തത്തിന് സമാന്തരമായ ഒരു ഭാവശിൽപ്പമായി ഇത് വികസിയ്ക്കുമ്പൊൾ തന്നെ നൃത്തത്തിന്റെ പരിചരണവ്യവസ്ഥയിലേക്ക് ഔചിത്യപൂർവ്വം സമന്വയിക്കപ്പെടേണ്ട പ്രയുക്തസംഗീതമാണ് ഇവിടെ അനിവാര്യം. മോഹിനിയാട്ടം എന്ന കലയേക്കുറിച്ച് വ്യക്തമായ ധാരണയുള്ള ഒരു പാട്ടുകാരന് രാഗങ്ങളുടെ സാദ്ധ്യതകളും പരിമിതികളും കൃത്യതയോടെ തിരിച്ചരിയാൻ കഴിയും. ഇത്തരത്തിൽ അനിതരസാധാരണമായ പ്രയുക്തബോദ്ധ്യമുള്ളവർക്കാണ് മോഹിനിയാട്ടം എന്ന കലയുടെ സംഗീതം കൈകാര്യം ചെയ്യാൻ കഴിയുക. ഇത്തരത്തിൽ ഘടകകലയെന്ന നിലയിൽ മോഹിനിയാട്ടത്തിന്റെ സമഗ്രശരീരത്തോട് ചേർന്നു നിൽക്കുകയും എന്നാൽ സ്വതന്ത്രമായൊരു ഗേയശിൽപ്പത്തിന്റെ അസ്തിത്വമാർജ്ജിക്കുകയും ചെയ്യാൻ മോഹിനിയാട്ടസംഗീതത്തിന് സാദ്ധ്യമാവുന്നത് കർണ്ണാടകസംഗീതത്തിന്റെ മാർഗത്തെ ഔചിത്യപൂർവ്വം ഉപയോഗിയ്ക്കുമ്പോഴാണ്.

മോഹിനിയാട്ടം ആസ്വദിയ്ക്കുകയും വിലയിരുത്തുകയും ചെയ്യുന്ന സഹൃദയർ വ്യത്യസ്ത അഭിരുചികൾ ഉള്ളവരാകാം. അവർക്ക് എന്ത് അഭിപ്രായത്തിനും സ്വാതന്ത്ര്യവുമുണ്ട്. എന്നാൽ ഈ നൃത്തം കൈകാര്യം ചെയ്യുന്നവർക്ക് ശാസ്ത്രസമ്മതമായ, പ്രയോഗികതയുള്ള ഒരു മാർഗത്തെ മാത്രമേ അവലംബിയ്ക്കാൻ കഴിയുകയുള്ളൂ. പുറനീരും കാനക്കുറിഞ്ഞിയും പാടിയും സാമന്തമലഹരിയും സോപാനസംഗീതം എന്ന നിലയിൽ കേൾക്കുമ്പോൾ നല്ലതുതന്നെ. പക്ഷേ, ഇവ കൃത്യമായ സംഗീതശാസ്ത്രനിർവ്വചനങ്ങൾക്ക് സാദ്ധ്യമല്ലാതെ വരുമ്പോൾ, വൈയക്തികമായ ഊഹാപോഹങ്ങൾക്ക് വിധേയമാകാത്ത, സംശയങ്ങൾക്കൊന്നും ഇടനൽകാത്ത കൃത്യതയുള്ള ഒരു മാർഗത്തെ മാത്രമേ ഒരു നൃത്തരൂപത്തിന് ആശ്രയിക്കാനാവൂ. നൃത്തത്തിൽ പാടുന്നതിനോടൊപ്പം വയലിൻ, വീണ, മൃദംഗം എന്നിങ്ങനെയുള്ള ഉപകരണസംഗീതത്തിനും താളപരമായും രാഗപരമായും ഒരു പൊതുധാരണയുടെ അടിസ്ഥാനത്തിൽ മാത്രമേ ഒന്നിച്ചു പോകാൻ കഴിയൂ. അവിടെ ‘എന്റെ തോടിയിൽ അൽപ്പം സിന്ധുഭൈരവിയും കലരും’ എന്നത് ശാസ്ത്രീയ അളവുകോലുകളിൽ സാദ്ധ്യമാവില്ല എന്നത് വ്യക്തമാണല്ലോ. 

ഒരു നൃത്തത്തിന് അനുയോജ്യമാവണം അതിന്റെ സംഗീതം എന്നതിന് തർക്കമില്ല. ആ സത്യം നിലനിൽക്കുമ്പോൾ തന്നെ ഒരു നൃത്തത്തിന്റെ സംഗീതവിഭാഗം അതേതുമായിക്കൊള്ളട്ടെ, അതിന് തനതായ രീതിയിൽ അതിന്റെ നിലവാരം കാത്തുസൂക്ഷിയ്ക്കാൻ കഴിയുകയും വേണം. അങ്ങനെ കഴിയാതെ വന്നാൽ നൃത്തത്തിന്റെ നിലവാരത്തെയും അത് പ്രതികൂലമായി ബാധിയ്ക്കും. ഈ വേറിട്ട അനുഭവം നൽകാൻ സാധിക്കാതെ പോയതാണ് സോപാനസംഗീതം അകമ്പടിയായ മോഹിനിയാട്ടം നൽകിയ ഗുണപാഠം. അതായത്, തോടി പാടിയാൽ തോടി എന്തെന്നറിയുന്നവർക്ക് അതിലൊന്നും  ആസ്വദിയ്ക്കാനില്ലാതെ വരിക, നൃത്തത്തിന്റെ സംഗീതാത്മകതയുടെ സൌന്ദര്യത്തെ മുഴുവൻ തകർത്തുകളയുന്ന മട്ടിലുള്ള ദേശിസംഗീതോപകരണങ്ങളുടെ അനുചിതപ്രയോഗം എന്നിവ ഉദാഹരണം. ഒന്നുകൂടെ വ്യക്തമാക്കിയാൽ, , നൃത്തത്തിന് പ്രയുക്തമാകേണ്ട ഒരു സംഗീതത്തെ ഒരു സാമാന്യ  ആസ്വാദകൻ പാരമ്പര്യത്തിന്റെ കണ്ണിൽ നിന്നു മാത്രം വിലയിരുത്തുന്നതു പോലെയാവില്ല ആഴത്തിൽ അറിവുള്ളവർ ശാസ്ത്രീയശുദ്ധിയുള്ള മനോധർമ്മസംഗീതത്തെ വിലയിരുത്തുന്നത്. ഇതിന് എന്റെ മുൻഗാമികൾ ആദ്യകാലമോഹിനിയാട്ട നർത്തകരെപ്പറ്റി എനിയ്ക്കുണ്ടായ അനുഭവങ്ങൾ എന്റെ ഏറ്റവും വലിയ പാഠവുമാണ്. ‘മോശമായി പാടുന്ന കർണ്ണാടകസംഗീതമാണ് സോപാനം’ എന്ന് ഭാരതത്തിലെ എക്കാലത്തെയും സംഗീതനിരൂപകൻ സുബ്ബുഡു വിലയിരുത്തിയതും ‘വ്യക്തിപരമായി ഒരാളെ ആശ്രയിച്ചുണ്ടായ ഈ സംഗീതം ഇവരുടെ മോഹിനിയാട്ടത്തിനെ ആവർത്തനവിരസമായ മുരടിപ്പിലെത്തിച്ചിരിയ്ക്കുന്നു’ എന്ന് പ്രഗത്ഭ കലാമർമ്മജ്ഞൻ മോഹൻ ഘോക്കർ ഒരു പ്രശസ്തനർത്തകിയെക്കുറിച്ച് പറഞ്ഞതും ഞാൻ നേരിട്ട് കേട്ടിട്ടുണ്ട്. മോഹിനിയാട്ടം എന്ന കല ഭരതനാട്യം, കഥക്, കുച്ചിപ്പുഡി, ഒഡീസി തുടങ്ങിയ നൃത്തരൂപങ്ങൾ കാണുകയും ഗൌരവമായി വിലയിരുത്തുകയും ചെയ്തിരുന്ന ഈ ആസ്വാദകരുടെ ഇടയിൽ ഒരു പടി പുറകിലായിപ്പോയതിന് കാരണം സോപാനസംഗീതം എന്ന പേരിൽ വ്യവഹരിയ്ക്കപ്പെട്ട സംഗീതത്തിന് ശാസ്ത്രസമ്മതവും ഔചിത്യബദ്ധവുമായ ഒരു രീതിശാസ്ത്രം പ്രകാശിപ്പിയ്ക്കാൻ സാദ്ധ്യമാകാതെ പോയതാണ് എന്നതാണ് വാസ്തവം. ( വ്യക്തിപരമായി കേരളത്തിനു പുറത്തുള്ള ആദ്യകാല നർത്തകികളുടെ ആദ്യകാലപ്രവർത്തനങ്ങളെ അങ്ങേയറ്റം ബഹുമാനത്തോടെ മാത്രം ഞാൻ കാണുന്നു. അത് മറ്റൊരു വിഷയമാണ്; ഇവിടെ സംഗീതമാണ് പ്രതിപാദ്യം.)

നല്ലസംഗീതം എന്ന വിലയിരുത്തൽ മോഹിനിയാട്ടത്തിന് അനിവാര്യമായ ഒരു സന്ദർഭത്തിലാണ് ഞാനുൾപ്പെടുന്ന തലമുറയിലെ നർത്തകർ മോഹിനിയാട്ടസപര്യ ആരംഭിയ്ക്കുന്നത്. ഈ കാലയളവിൽ മോഹിനിയാട്ടത്തിന്റെ നൃത്തശൈലി അതിന്റെ ശാരീരികഭാഷയുടെ വൈവിദ്ധ്യങ്ങൾ കണ്ടെത്തുന്നതിനോടൊപ്പം അംഗചലനവ്യവസ്ഥയ്ക്ക് അനുപൂരകമാം വിധം വിളംബ-മദ്ധ്യമകാലങ്ങൾക്ക് പ്രയുക്തമായ കർണ്ണാടകസംഗീതമാർഗം കണ്ടെത്തുകയും ചെയ്തുകഴിഞ്ഞിരുന്നു. അഭിനയകലയുടെ മർമ്മം തിരിച്ചറിയാൻ പോന്ന സൌന്ദര്യബോധമുള്ള കേരളത്തിലെ അപൂർവ്വകർണ്ണാടകസംഗീതജ്ഞരും കർണ്ണാടകസംഗീതത്തിൽ കുറ്റമറ്റ അറിവുള്ള കഥകളിസംഗീതജ്ഞരും മോഹിനിയാട്ടസംഗീതം വകതിരിവോടെ കൈകാര്യം ചെയ്യുന്ന അനുഭവമാണ് എനിയ്ക്കുണ്ടായിട്ടുള്ളത്. ഇരുപത് വർഷങ്ങൾക്കുള്ളിൽ കേരളത്തിൽ നിന്ന് കോറിയോഗ്രാഫിയുടെ വൈവിദ്ധ്യസമൃദ്ധി ഉണ്ടായതും ഈ പദ്ധതി നൽകുന്ന ബലം കൊണ്ടു തന്നെ. അതുകൊണ്ടുതന്നെയാവാം, മോഹിനിയാട്ടത്തിന് നിസ്സംശയം ആശ്രയിക്കാവുന്ന ഒരു ശാസ്ത്രീയവഴിയായി കാലം ഇതിനെ തിരിച്ചറിയാൻ ഇടയായതും.

ചരിത്രമെന്തുതന്നെ ആയാലും, സ്വാതിതിരുനാളിന്റെ കാലം മുതൽക്കെങ്കിലും മോഹിനിയാട്ടം സഞ്ചരിച്ചത് കർണ്ണാടസംഗീതത്തിന്റെ സൌന്ദര്യധാരയെ ആവോളം സ്വാംശീകരിച്ചാണ് എന്നത് പ്രത്യക്ഷയാഥാർത്ഥ്യമാണ്. ‘കേരളീയ’വഴിയിലുള്ള ഒരു സോപാനശൈലി അന്ന് നൃത്തത്തിന് നിലവിലുള്ളതായി അന്നും ഇന്നും തെളിവുകളൊന്നും കിട്ടാനില്ല. സത്യഭാമ ടീച്ചർ ‘കലാമണ്ഡലം അപ്രകാരം തീരുമാനിച്ചു’ എന്നു പറയുമ്പോൾ ‘മറ്റൊന്ന് നിലവിലുണ്ടായിരുന്നു’ എന്ന അർത്ഥം ഇല്ല എന്നു വ്യക്ത്മായി മനസ്സിലാക്കാവുന്നതാണ്. അന്നില്ലായിരുനു എന്നതുകൊണ്ട് ഇന്നു പാടില്ല എന്ന് അർത്ഥമൊന്നുമില്ല. എന്നാൽ ശാസ്ത്രസമ്മതവും നൃത്തകലയുടെ പ്രായോഗികാവിഷ്കരണത്തിന് അനുപൂരകവും ആയ ഒരു സംഗീതപദ്ധതിയേ മോഹിനിയാട്ടത്തിനു ചേരൂ എന്നത് നിസ്തകർക്കമാണ്. ആ നിലയിലേക്ക് വികസിച്ച ഒന്നല്ല സോപാനസംഗീതമാർഗം എന്ന് ഇന്നോളമുള്ള സോപാനവഴിയിലെ നൃത്തസംഗീതം തെളിയിയ്ക്കുന്നു. കല്യാണിക്കുട്ടിയമ്മയും സത്യഭാമടീച്ചറുമുൾപ്പെടുന്ന കലാമണ്ഡലത്തിന്റെ മോഹിനിയാട്ടസമ്പ്രദായം മറ്റൊരു വഴിയന്വേഷിയ്ക്കാഞ്ഞതും ഇതുകൊണ്ടുതന്നെയാവണം.

Comments

  1. അതി മനോഹരമായ രചന . നല്ല പഠനാത്മകമായ ലേഖനം. ഇഷ്ടം

    ReplyDelete

Post a Comment

Popular posts from this blog

കോവിഡാനന്തര കേരളത്തിനു വേണം സമഗ്രമായൊരു സാംസ്കാരിക നയം

നൃത്ത സൗഗന്ധികങ്ങൾ