കോവിഡാനന്തര കേരളത്തിനു വേണം സമഗ്രമായൊരു സാംസ്കാരിക നയം

 

കോവിഡാനന്തര കേരളത്തിനു വേണം സമഗ്രമായൊരു സാംസ്കാരിക നയം

-ഡോ.നീനാപ്രസാദ്

സാമൂഹിക സാംസ്കാരിക ജീവിതത്തിന്‍റെ പങ്കു വയ്ക്കലുകളെയെന്ന പോലെ, വിജ്ഞാനത്തിന്‍റെഎല്ലാ സരണികളേയും കേവലം വിരല്‍ത്തുമ്പിലേക്ക് പറിച്ചുനടുകയും, അതുവഴി ലോകം മുഴുവന്‍ ഡിജിറ്റല്‍മാധ്യമങ്ങളിലൂടെ ആശയവിനിമയം നടത്തുകയും ചെയ്യുകയെന്ന, ഒരുപക്ഷേ മുന്‍പരിചയങ്ങളില്ലാത്ത സാഹചര്യമാണ്, കോവിഡ് മഹാമാരി നമുക്കു മുന്നില്‍ തുറന്നിട്ടിരിക്കുന്നത്. ചുറ്റും നടക്കുന്ന കാര്യങ്ങള്‍ അറിയാൻ കണ്ണുകള്‍ ഒരിടത്തേക്ക് ഉറപ്പിച്ചിരിക്കുകയാണ് വേണ്ടതെന്ന തിരിച്ചറിവ് വൈചിത്ര്യമാണെങ്കിലും, അതൊരു യാഥാര്‍ത്ഥ്യമായി മാറിക്കഴിഞ്ഞിരിയ്ക്കുന്നുകാരണം വിനോദത്തിനും ആശയവിനിമയത്തിനും ഉപയോഗിച്ചിരുന്ന ഫോണ്‍ നമ്മളിൽ പലര്‍ക്കും ജീവിതോപാധിയും  കര്‍മ്മ മണ്ഡലവുമൊക്കെയായി തീര്‍ന്നിരിക്കുന്നു.എന്നാല്‍ വിജ്ഞാനവും വിനോദവും വേണ്ടപ്പോള്‍ മാത്രം നാം സ്വീകരിച്ചിരുന്ന സാഹചര്യത്തില്‍ നിന്ന്,പഠനങ്ങള്‍ പൂര്‍ണ്ണമായും ഇ-ക്ലാസ്സുകളായി മാറുന്ന പുതിയ സാഹചര്യത്തില്‍, പലവിഷയങ്ങളും പഠിപ്പിക്കുവാന്‍ ഡിജിറ്റൽ ക്ലാസ്സ്മുറി നൽകുന്ന സൗകര്യങ്ങളിൽ പരിമിതിയുണ്ടെന്ന കാര്യത്തിൽ ‍സംശയം വേണ്ടകല, കായികം, കൈത്തൊഴിലുകൾ എന്നിങ്ങനെയുള്ള കോഴ്സുകളിലെ വിദ്യാഭ്യാസത്തിന് കോവിഡ് സാഹചര്യം വലിയ വെല്ലുവിളി ഉയര്‍ത്തുന്നുണ്ട്. എന്നാല്‍ ഇന്നത്തെ സന്ദര്‍ഭത്തിന്‍റെ സവിശേഷതയെന്നോണം, കലകളുടെ പഠനം, കലാപ്രകടനങ്ങള്‍, എന്നിവയെല്ലാം ഒരുഫോണിടത്തേക്ക് ചുരുക്കേണ്ടിയും വരുന്നു. ഇന്നിപ്പോള്‍ ഓൺലൈൻ ഫെസ്റ്റിവലുകളില്‍ കലാവതരണവും, കലാ-സാംസ്കാരിക മേഖലയിലുള്ള ചർച്ചകള്‍, വിചാരങ്ങള്‍ എന്നിവയെല്ലാം യാതൊരു തടസ്സവുമില്ലാതെ പുതിയ ഇടത്തിൽ അരങ്ങേറുന്നു.പരിമിതികളേറെയാണെങ്കിലും ഔപചാരികതകള്‍ ഇല്ലാതെ ഇതെല്ലാം ഏതൊരാള്‍ക്കും കണ്ടറിയാനാകും എന്നതാണ് പുതിയ കാലത്തെ പ്രത്യേകത. ഇരുത്തം വന്ന വളരെവര്‍ഷങ്ങളുടെ അനുഭവജ്ഞാനമുള്ള ഒരു കലാകാരനെ കാണാന്‍ അയാളുടെ പ്രകടനം നടക്കുന്ന സ്ഥലത്തോ കളരിയിലോ പോകണമെന്നില്ല; അദ്ദേഹത്തിന്റെഅനുവാദത്തോടെയും അങ്ങനെയല്ലാതെയും അവരുടെ വിചാരധാരകളെ നമുക്ക് പങ്കിടാനാകും.  ചുരുക്കത്തില്‍ എല്ലാ തലങ്ങളിലും ആയാസകരമായി മാറുന്ന വിജ്ഞാനത്തിന്‍റെ ധാരാളിമ (exhaustive knowledge extravaganza) നമുക്കനുഭവിക്കാന്‍കഴിയുന്നു എന്ന് സാരം..

മേല്‍ സൂചിപ്പിച്ചതെല്ലാം പുതിയ പശ്ചാത്തലത്തിലെ നല്ല കാര്യങ്ങളായി കണക്കാക്കാമെങ്കിലും കലകളുടെയും കലാകാരന്മാരുടെയും ലോകം അത്ര പന്തിയല്ല  എന്നതും നാം അറിഞ്ഞിരിയ്ക്കേണ്ടതാണ്കാരണം കലയുടെ പിന്നിലെ വാണിജ്യലോകത്തെ വളരെയധികം ബാധിച്ചിട്ടുള്ള ഒരു സമയമാണ് കോവിഡ്കാലം.കലാകാരന്‍ നല്‍കുന്നത് കലയുടെ മൂല്യംമാത്രമല്ല; അയാളുടെ കലാ ജീവിതത്തിലൂടെ സമൂഹത്തിൽ നിറവേറുന്ന സാമ്പത്തിക വിനിമയത്തിന്‍റെ ഒരു ലോകവുമുണ്ട്.

ആമുഖമായി ഇത്രയും പറഞ്ഞത് കലകളുടെ, വിശിഷ്യാ  ക്ലാസ്സിക്കല്‍ കലകളിലെ,കലാകാരന്മാരുടെ സാമ്പത്തിക പശ്ചാത്തലം അടുത്തറിയുവാൻ വേണ്ടിയാണു. ഇതിന്,കലനല്‍കുന്നതൊഴിലും അതിലെ സാധ്യതകളും സവിശേഷതകളും മനസ്സിലാക്കേണ്ടതുണ്ട്. പൊതുവില്‍ കലാകാരൻ ‍എന്നത്, അവനവന്‍തന്നെ ചെന്നെത്തുന്ന ഒരിടമാണ്.കലാപരമായ ഒരു കഴിവിനെ, നിരന്തര സാധനയിലൂടെ, തികവായി മാറ്റുകയും, പിന്നീടത് അയാളുടെ ജീവിതമാര്‍ഗ്ഗവുമായി പരിണമിയ്ക്കുമ്പോള്‍, ഒരു കലാകാരൻ അകമേച്വറിൽ നി‍ന്ന് പ്രൊഫഷണൽ  തലത്തിലേക്ക് ഉയരുന്നു.ആ ലോകത്ത്, അയാൾക്ക് പ്രസിദ്ധിയേറുന്നതനുസരിച്ച്,ആ കലാകാരന് കൂടുതൽ മൂല്യം കല്പ്പിക്കപ്പെടുകയും, അയാൾ  ജീവിതത്തില്‍ മെച്ചപ്പെട്ട സാഹചര്യങ്ങള്‍ (quality life) അനുഭവിക്കുന്ന, വിജയം കൈവരിച്ച ഒരാളായി നാം മനസ്സിലാക്കുകയും ചെയ്യുന്നു.കലയുടെ സമസ്ത മേഖലകളിലും, കലാകാരനെ ഒരു പക്ഷേ ഈ ലോകത്തിൽ ‍നാം തിരിച്ചറിയുന്നതിങ്ങനെയാണ്. ഇത്തരത്തിൽ ഓരോ കലാകാരന്‍റെയും കലാപ്രവര്‍ത്തനങ്ങളോടൊപ്പം (artistic activity ഒരു സാമ്പത്തിക വിനിമയ പ്രവര്‍ത്തനവും (economic activity) നടക്കുന്നുണ്ടെന്ന് നമ്മൾ  മനസിലാക്കണംകലകളുടെ വാണിജ്യസാധ്യതയും ആവശ്യവും ഓരോ സംസ്ഥാനത്തും ദേശത്തും എത്രത്തോളമുണ്ടെന്നറിഞ്ഞാലേ, ഒരുസാമ്പത്തിക സമൂഹത്തിന്‍റെ കെട്ടുറപ്പിന്കലാ പ്രവര്‍ത്തനങ്ങള്‍ക്കും കലാകാരനും അര്‍ത്ഥപൂര്‍ണ്ണമായ സ്ഥാനമുണ്ടെന്ന് തിരിച്ചറിയാൻ ‍കഴിയൂ.ശൈലീകൃത കലകളുടെ പരിശീലനത്തിന് തനത് സ്വഭാവമുള്ളതു കണക്കാക്കി അതിനായി പ്രത്യേകവിദ്യാലയങ്ങള്‍ (educational system) നമുക്കുണ്ട്.പ്രകടനപരമായി (Performance) നോക്കുമ്പോള്‍, ശൈലീകൃതകലയുടെ വിന്യാസം എന്നത് വിനോദവ്യവസായത്തിന്റെ (entertainment industry) ഭാഗമായാണ് നില്ക്കുന്നത്ഈ ദ്വന്ദ്വങ്ങളില്‍ ഇവയോടുള്ള സമീപനത്തിൽ അഥവാ സംരക്ഷണത്തില്‍ അധികാര കേന്ദ്രങ്ങള്‍ക്ക് പരസ്പര വിരുദ്ധങ്ങളായ നിലപാടുകള്‍ നിലനില്‍ക്കുന്നുണ്ട്.

കലാമണ്ഡലത്തിലോ,വാദ്യ കലാകേന്ദ്രത്തിലോ പരിശീലനം നേടുന്നതിന് കുട്ടികൾക്ക് സ്റ്റൈപ്പന്റ് അടക്കം നല്‍കുന്ന സര്‍ക്കാര്‍, നൃത്തമോ സംഗീതമോ വാദ്യമോ അഭ്യസിച്ച കലാകാരന്മാര്‍ക്ക്, ജീവിതോപാധിയായി തൊഴിൽ  നല്കാനാവുന്നില്ലെങ്കിൽ, പ്രകടനത്തിനു മതിയാവോളം വേദികള്‍, (അവസരങ്ങള്‍) ഉണ്ടാക്കികൊടുക്കുകയെങ്കിലും വേണ്ടതല്ലേ? (ഇപ്പോഴും ഈ വേദികളെല്ലാം ഇവിടെയുണ്ട്. എന്നാല്‍ അത് സർക്കാർ അധീനതയിൽ വരുത്തി കൊണ്ട് പുനരാവിഷ്കാരം നടത്തുക എന്നതാണ് പ്രധാനം.  എന്‍റര്‍റ്റൈന്‍മെന്‍റ് ഇന്‍ഡസ്ട്രി (entertainment industry) എന്ന് പറയുമ്പോള്‍ സിനിമാ-സീരിയല്‍ വ്യവസായത്തിനു  തുല്യമല്ലെങ്കിൽ കൂടി, സമാനമായ ഒരു വ്യവസായ ലോകം സാമ്പത്തിക വികസന സ്വഭാവത്തോടെ, കേരളത്തിലെ നൃത്ത-സംഗീത-വാദ്യ-കഥകളി-കൂടിയാട്ട കലാകാരന്‍മാരുടെ തൊഴിലുമായി ബന്ധപ്പെട്ടപ്പെട്ടിട്ടുണ്ടെന്ന് കാണാംഉദാഹരണത്തിന്, ഒരു സിനിമ പൂര്‍ത്തിയായി കഴിഞ്ഞാണ് നാം തീയറ്ററില്‍ കാണുന്നത്. അത് കാണാന്‍ മാത്രമാണ് നാം പണം മുടക്കുന്നത്.അത് സിനിമയാകുന്നതിനുമുൻപ് എത്രയോ പേര്‍ തൊഴിലെടുക്കുന്ന തൊഴിലിടങ്ങളുമായി അത് ബന്ധപ്പെട്ടിരിയ്ക്കുന്നു.ആ തൊഴിലിടങ്ങളെല്ലാം പരിശോധിക്കുമ്പോള്‍ ഓരോ ഇടത്തിനും അതിന്‍റേതായ തൊഴില്‍സ്വഭാവവും നൈരന്തര്യതയുമുണ്ടെന്ന് കാണാം.. അതുപോലെ നൃത്തം ആസ്വദിക്കുമ്പോള്‍ സഹൃദയനായി കണ്ട് ആ നൃത്തം മാത്രമാണ് ആസ്വദിക്കുന്നത്. എന്നാല്‍, ഓരോ പ്രൊഫഷണൽ നര്‍ത്തകിയും, തന്‍റെ തൊഴിലിടവുമായി ബന്ധപ്പെട്ട് ഒരു സാമ്പത്തിക വിനിമയം നടത്തുന്നുണ്ട്. ധരിക്കുന്നവസ്ത്രം, അത് നെയ്യുന്ന നെയ്ത്തുകാര്‍, തയ്യല്‍ തൊഴിലാളികള്‍, മെയ്ക്കപ്പ് തൊഴിലുമായി ജീവിക്കുന്നവര്‍, വാദ്യമേഖലയില്‍ജോലിചെയ്യുന്ന സ്വതന്ത്ര കലാകാരന്മാര്‍, നൃത്ത തൊഴിലുമായി ബന്ധപ്പെട്ട സഹായികള്‍, മറ്റ് കലാകാരന്മാര്‍, ഫോട്ടോ, വീഡിയോ  പ്രിന്‍റ് എന്നിങ്ങനെ,വിവിധ മേഖലകളിലേക്ക് ഒരു നര്‍ത്തകിയില്‍നിന്ന് (അഥവാ, കലാകാരനില്‍നിന്ന്) സാമ്പത്തിക വിനിമയം നടക്കുന്നുണ്ട്.    അവര്‍ നിരന്തരമായി നല്‍കുന്ന ബിസിനസ്സിലൂടെയാണ്, ഇതുമായി ബന്ധപ്പെട്ട നിരവധി കലാകാരന്മാര്‍ ‍തൊഴിലെടുത്ത് ജീവിക്കുന്നത്. അതുകൊണ്ടുതന്നെ സാംസ്കാരിക പ്രവര്‍ത്തനങ്ങള്‍ക്കുള്ള വിഹിതം അതാത് ഗവണ്മെന്റുകൾ വെട്ടിച്ചുരുകുമ്പോൾ; ചുരുങ്ങിപ്പോകുന്നത് കലാകാരന്മാരായ തൊഴിലാളികളുടെ ജീവിതം കൂടിയാണ് എന്നത് നമ്മള്‍ കാണാറില്ല.സാംസ്കാരിക പ്രവര്‍ത്തനങ്ങള്‍ക്ക് നൽകുന്ന ഫണ്ടുകള്‍തന്നെ ആനുപാതികമായി, അതര്‍ഹിക്കുന്ന കലാപ്രവര്‍ത്തനത്തില്‍  ഏർപെടുന്നവരുടെ കൈകളിൽ  എത്തപ്പെട്ടിട്ടുണ്ടോഎന്നന്വേഷിക്കുന്നതും പ്രധാനപ്പെട്ട കാര്യമാണ്. അപ്പോള്‍ മാത്രമേ യാഥാര്‍ത്ഥചിത്രം പുറത്തുവരികയുള്ളൂ.

 കലയുടെ സാമ്പത്തിക സാധ്യതകള്‍ - ഒരുദാഹരണപാഠം

'മാര്‍ഗഴിഫെസ്റ്റിവല്‍' തമിഴ്നാടിന്‍റെ ഏറ്റവും പ്രസിദ്ധമായ സാംസ്കാരിക ഉല്‍സവമാണ്ഡിസംബര്‍  മുതല്‍ ജനുവരി അവസാനം വരെയാണ് ഈ ഉല്‍സവ സീസന്‍റെ പ്രധാനപ്പെട്ട സമയം. ഈ രണ്ടു മാസങ്ങളില്‍, ലോകം മുഴുവൻ സുകുമാരകലയുടെ തലസ്ഥാനമായ സാംസ്കാരിക ഈറ്റില്ലമായ ചെന്നൈയിലേക്ക് ഒഴുകിയെത്തുന്നു. ഈസമയത്ത്, ഹോട്ടലുകളിലും, ലോഡ്ജുകളിലും ഒരു മുറി പോലും ബാക്കിയുണ്ടാവുകയില്ല. താമസങ്ങള്‍ക്കായി പ്രൈവറ്റ് ഹോമുകളാണ് പലരും ആശ്രയിക്കുന്നത്400 ഓളം സഭകളിൽ തങ്ങളുടെ ഇഷ്ട കലാകാരന്മാരുടെ പ്രകടനങ്ങൾ മുഖ താവിൽ കാണുവാനും ആസ്വദിക്കാനും ഭാരതത്തിന്‍റെ വിവിധ കോണുകളില്‍ നിന്നും ലോകത്തിന്‍റെ പല ഭാഗത്ത് നിന്നും ആസ്വാദകര്‍ എത്തുന്ന തിരക്കാണ് ഒരുവശത്ത്ഇതിലേക്കായി, ആറ്മാസം മുമ്പു തന്നെ സഭകള്‍ പ്രസിദ്ധപ്പെടുത്തുന്ന അവരുടെ പരിപാടികളുടെ ടിക്കററുകള്‍ വിറ്റുപോയിട്ടുണ്ടാകും. ഒരു സഭയിലെ സീസണ്‍ പരിപാടികള്‍ മുഴുവൻ  ‍മുന്‍പന്തിയിൽ  ‍ഇരുന്ന് കാണാന്‍ 5000 മുതല്‍ 10000 രൂപവരെയാണ് ടിക്കറ്റ് നിരക്ക്.ദിവസവും ടിക്കറ്റെടുത്ത് കാണുന്നവരുമുണ്ട്.ടിക്കറ്റിന്‍റെ മുല്യത്തിന്‍റെ അടിസ്ഥാനം സീനിയറായാലും ജൂനിയറായാലും ഏറ്റവും പ്രഗല്‍ഭന്മാരായ കലാകാരന്മാരുടെ മികവിന്‍റെ അടിസ്ഥാനത്തിലാണ്. ഇത്തരത്തില്‍,ചെന്നൈയിലെ ഏറ്റവും തലയെടുപ്പുള്ള മദ്രാസ് മ്യൂസിക് അക്കാഡമിയുടെ രാവിലെയും രാത്രിയുമായി നടന്ന ഒരാഴ്ചത്തെ നൃത്തഫെസ്റ്റിവലിന്‍റെ ലാഭം  20 ലക്ഷവും, രണ്ട് മാസം നടന്ന സംഗീത കച്ചേരികളുടെ കഴിഞ്ഞ വര്‍ഷത്തെ (2019) ലാഭം നാലു കോടിയുമായിരുന്നുവെന്നാണ് അനൗദ്യോഗികമായ കണക്കുകൾ സൂചിപ്പിക്കുന്നത്ഇത് മാത്രമല്ല, സംഗീത-നൃത്തോത്സവവുമായി ബന്ധപ്പെട്ട് നടക്കുന്ന ധാരാളം ചെറുകിട വ്യവസായങ്ങളും സ്റ്റാളുകളും സംഗീത-നൃത്ത സി.ഡികള്‍, വസ്ത്രങ്ങള്‍ ആഭരണങ്ങള്‍, പരമ്പരാഗത കൈത്തൊഴിലിനങ്ങള്‍ (ethnic handicraft), സ്വീറ്റുകള്‍, ഹോട്ടലുകൾ എന്നിങ്ങനെയും അതോടൊപ്പം താഴെ തട്ടിലുള്ള തൊഴിലാളികള്‍, ഡ്രൈവര്‍മാര്‍, ഭക്ഷണം ഉണ്ടാക്കുന്നവര്‍ എന്നിങ്ങനെയുള്ളവര്‍ക്കും സജീവമായ തൊഴിൽ സന്ദര്‍ഭങ്ങളുണ്ടാകുന്നുകാരണം വിദേശത്തുള്ളവർ വർഷാവർഷം നാട്ടിൽ വരാൻ തിരഞ്ഞെടുക്കുന്ന സമയവും ഇതായി തീര്‍ന്നിരിക്കുന്നു. പലസഭകളും NRI ഫെസ്റ്റിവലുകള്‍പോലും നടത്തി ധാരാളം പണമുണ്ടാക്കാറുണ്ട്. കാരണം 'സീസണ്‍' സമയത്ത് സംഗീതവും നൃത്തവും അവതരിപ്പിക്കുന്നകയെന്നത് കലയിലെ പ്രൊഫഷണലുകളായ തുടക്കക്കാര്‍ക്ക് വളരെ പ്രധാനപ്പെട്ട ഒരു ചുവടുവയ്പാണ്. അതുകൊണ്ടുതന്നെ വിദേശങ്ങളിലെ Indian diaspora ഇവിടെയും സജീവമായി തീരുന്നത് കാണാം. ഇവർ വര്‍ഷത്തിൽ ഒരിക്കൽ ‍നാട്ടില്‍ വരുന്നസമയം        മാര്‍ഗഴിയായി തിരഞ്ഞെടുത്തുകൊണ്ട്, ബന്ധുക്കളുടെ ഒത്തുചേരൽ  എന്നത് ഈ വലിയ കലാമാമാങ്കത്തിന്‍റെ സന്തോഷകരമായ അന്തരീക്ഷത്തിൽ ഉൾച്ചേർന്നു കൊണ്ട്, സാംസ്കാരിക ടൂറിസത്തിന്‍റെ പങ്കാളികളായിതീരുന്നുഇതൊരു രീതിയില്‍ സ്വത്വബോദ്ധത്തിന്‍റെ ആഘോഷവുമാണ്.

പ്രൊഫഷണല്‍ കലാകാരന്മാരെ സംബന്ധിച്ചിടത്തോളം, ഭാരതത്തിലെ, വിദേശങ്ങളിലെ പ്രധാനവേദികളിലും, പ്രമുഖ ഫെസ്റ്റിവലുകളിലും അവർ  തിരഞ്ഞെടുക്കപ്പെടുക അവിടെ നിന്നാണ്.സാംസ്കാരിക വ്യുത്പന്നന്മാരും, അന്താരാഷ്ട്ര സംഘാടകരും വിമര്‍ശകരും സഹൃദയരായി പ്രേക്ഷക സമൂഹത്തിലുണ്ടാകും എന്നതാണിതിനുകാരണം. അതുകൊണ്ട്തന്നെ ഓരോ വര്‍ഷവും തങ്ങള്‍ അവതരിപ്പിക്കുന്ന കലകളിലെ 916 പരിശുദ്ധിയോടൊപ്പം  തങ്ങളുടെ സര്‍ഗ്ഗസൃഷ്ടികള്‍ക്ക് നല്ലപേര് വാങ്ങിയെടുക്കാന്‍ കലാകാരന്മാര്‍ ‍ബദ്ധശ്രദ്ധരാണ്ഓരോ വര്‍ഷവും പങ്കെടുക്കുന്നവരുടെ, ഏറിവരുന്ന സഭകളുടെ, അവസരങ്ങളുടെ എല്ലാം ഏറിവരുന്ന കണക്കുകള്‍, ലോകത്തൊരിടത്തും കാണാന്‍ കഴിയാത്ത ഒരു കലാമാമാങ്കത്തിന്‍റെ പ്രത്യക്ഷ ഉദാഹരണമാണ്. നര്‍ത്തകരാകട്ടെ,കൂടെ സഹകരിക്കുന്ന പിന്നണി കലാകാരന്മാർക്ക് സൗകര്യമുള്ള സമയം നോക്കിയാണ് റിഹേഴ്സലുകൾ പോലും നിശ്ചയിക്കുന്നത്.അതുപോലും വളരെമുന്‍പ് തന്നെ നിശ്ചയിച്ചുറപ്പിച്ചിട്ടുണ്ടാകും. അത്രകണ്ട് സമസ്തമേഖലകളിലും വലിയസാമ്പത്തിക വിനിമയത്തിന്‍റെ സമൃദ്ധിയും ഉണ്ടാവുന്ന സമയമാണിത്. കഴിഞ്ഞവര്‍ഷം വരെ കണ്ടിരുന്നത് പ്രമുഖ വേദികളിൽ സംഗീതകച്ചേരികള്‍ അവതരിപ്പിക്കുന്ന സംഗീതജ്ഞരുടെ വസ്ത്രങ്ങള്‍ ‍സ്പോണ്‍സര്‍ ചെയ്യുന്ന പരസ്യങ്ങളാണെങ്കില്‍, കഴിഞ്ഞ വര്‍ഷം മുതല്‍ നര്‍ത്തകരുടെ കോസ്റ്റും,ഉയര്‍ന്ന അഭിരുചിയോടെ      കല്‍പ്പന (design) ചെയ്യുന്ന പുതിയ ഡിസൈന്‍കാരുടെ പരസ്യങ്ങള്‍ സോഷ്യല്‍മീഡിയയിൽ ‍കണ്ടുതുടങ്ങുന്നുഅതുകൊണ്ടുതന്നെ പുതിയ വിപണികളും, വ്യവസായസംരംഭങ്ങളും, സംരംഭവ്യവസ്ഥാപകരും (event managers) ഈ വേളയിൽ ഇടം തേടുന്നു.അതുപോലെ ചെന്നൈയിലെ പ്രത്യേകത പ്രമുഖ വ്യവസായങ്ങളുടെയെല്ലാം പ്രതിനിധികള്‍ കലാ-സാംസ്കാരികരംഗത്തുള്ള അവരുടെ സാന്നിദ്ധ്യം പ്രാധാന്യമുള്ളതായി കണക്കാക്കുന്നവരാണ് എന്നതാണ്Ashok Leyland, India cements, Ramco, Chettinad, Cadbury തുടങ്ങിയ പ്രമുഖകമ്പനികള്‍, ഒരുവര്‍ഷ ഫെസ്റ്റിവൽ  പ്രയോജകരായിപരസ്യം നല്‍കാറുണ്ട്. ഇതിനായി പ്രമുഖസഭകളുമായി അവര്‍ കരാറൊപ്പിടാറുണ്ട്. കമ്പനിയുടെ CSR എന്നതും, സാംസ്കാരികമായ പ്രവര്‍ത്തനം അവരുടെ നികുതിയിളവില്‍ അവരെ സഹായിക്കുമെന്നതും, ഇതിന്‍റെ മറ്റുകാരണങ്ങളാണ്കേന്ദ്രതദ്ദേശ വിഹിതമായ സാംസ്ക്കാരിക ഫണ്ടുക ള്‍കൈപ്പറ്റുന്ന സംഘടനകളും മുന്തിയ, ആകര്‍ഷണീയമായ പരിപാടികളുമായി രംഗത്ത് വരാറുണ്ട്. എന്നാല്‍ ഫണ്ടിന്‍റെ (allocation) വിനിയോഗം എപ്രകാരമാണെന്നത് പലപ്പോഴും അജ്ഞാതമാണ്. കാരണം പുതിയ കലാകാരന്‍മാരുടെ വൈപുല്യതയുളളപ്പോള്‍ സീസൺ സമയത്തെ പ്രകടനത്തിന് ഒരവസരത്തിനു വേണ്ടിയുള്ള കലാകാരന്മാരുടെ പാച്ചിലിൽ, വലിയ മുതലെടുപ്പുകളും നടക്കുന്നുണ്ട് എന്നതാണ് വാസ്തവം.ഇത്തരം economyയുടെ allocation  സുതാര്യമായാലേ തെറ്റായ പ്രവണതകളെ വെളിച്ചത്തു കൊണ്ടുവരാന്‍കഴിയൂ.

സാംസ്കാരിക നയരൂപീകരണം_  ക്ലാസ്സിക്കൽകലകളുടെ നിലനില്‍പ്പിന്‍റെ അനിവാര്യത -:

മാര്‍ഗഴി ഫെസ്റ്റിവൽ കേവലം ഒരു ഉദാഹരണപാഠമാണ്. കേരളത്തിലേക്ക് മടങ്ങിയാല്‍, ഭാരതത്തിലെ പ്രധാനപ്പെട്ട ക്ലാസ്സിക്കല്‍ നൃത്തരൂപങ്ങളില്‍ രണ്ടെണ്ണം കേരളത്തിന്‍റെ മണ്ണില്‍ പിറന്നവയാണ്. മാത്രമല്ല,കൂടിയാട്ടം എന്ന സംസ്കൃതനാടകവും ഓട്ടന്‍തുള്ളല്‍ എന്ന ജനകീയ കലാരൂപവും, അതുപോലെ ഉയർന്നു നിൽക്കുന്ന നടന രൂപങ്ങളാണു താനും. ഒന്ന് ചിന്തിച്ചാല്‍, കേരളം പോലെ വേറിട്ട സാംസ്കാരിക പൈതൃകമുള്ള മറ്റൊരു സംസ്ഥാനം ഇന്ത്യയിലില്ലെന്ന് പറയേണ്ടി വരും. കാരണം ദ്രാവിഡ/തനത് സംസ്ക്കാരത്തിന്റ്റെ അസ്ഥിയുറപ്പും ആര്യ സംസ്കൃത ഗഹനതകളും സമജ്ഞസമായി ഇഴചേര്‍ന്ന, ഉയര്‍ന്ന സൗന്ദര്യമൂല്യവും ആഴവുമുള്ള കലാപാരമ്പര്യങ്ങള്‍ ഉദയം ചെയ്തിട്ടുള്ളത് നമ്മുടെ കേരളത്തിലാണ്.നമ്മുടെ ഉത്സവങ്ങളും പൂരങ്ങളും, തെയ്യക്കാവുകളും ഒരു കാഴ്ചയല്ല, മറിച്ച് ഒരനുഭവമാണ്. ഈ സാംസ്കാരിക പൈതൃകത്തെക്കുറിച്ച് പുസ്തകങ്ങളിൽ,  ‍എഴുതുന്നതല്ലാതെ  അവ അറിയാന്‍, സംരക്ഷിക്കാന്‍, പ്രോത്സാഹിപ്പിക്കാന്‍ നമ്മൾ ‍എന്താണ് ചെയ്തിട്ടുള്ളത് ഈ കലകളുടെ സമൃദ്ധി നിറഞ്ഞ ഉത്സവങ്ങളെല്ലാം നമ്മുടെ സാസ്കാരിക വ്യക്തിത്വത്തെ (cultural identity) വിളിച്ചോതുന്നവയാണെന്ന് മനസ്സിലാക്കി പ്രവർത്തിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നുനാമ മാത്രമായ് നാം നടത്തുന്ന ചില ഗൗരവമായ ടൂറിസം ഫെസ്റ്റിവലുകളാണ് അല്പമെങ്കിലും നമ്മുടെ സാംസ്കാരിക തനിമ പുറത്തറിയിക്കുന്നത്. നമ്മുടെ പൈതൃകത്തെ അതര്‍ഹിക്കുന്ന രീതിയില്‍ പുറംലോകത്ത് ഉദ്ഘോഷിക്കാന്‍, നമുക്ക് കഴിയണമെങ്കില്‍, കലാ പ്രവര്‍ത്തനങ്ങളിലെ പ്രശ്നങ്ങളെ കലാകാരന്മാർ അഭിമുഖീകരിക്കുന്ന പ്രയാസങ്ങളെ തിരിച്ചറിഞ്ഞു കൊണ്ടുള്ള പരിഹാരം ഉണ്ടാകണംആഴത്തിൽ ചിന്തിച്ചു മെനയേണ്ട ഒരു സാംസ്കാരിക ബില്ലാണ് നമുക്കിന്നാവശ്യം. ലോകോത്തരമായ ഒരു സംസ്കാരത്തെ സജീവമായി സമൂഹത്തില്‍ നിലനിറുത്താന്‍ പാകമായി രൂപപ്പെടുത്തേണ്ട നയങ്ങളെക്കുറിച്ചാണ് നാം ആലോചിക്കേണ്ടത്.കായിക സംസ്കാരത്തേക്കുറിച്ച് നാം പറയുമ്പോള്‍, നമുക്ക് ഒരു സ്പോർട്സ് ബിലുണ്ട്, നയമുണ്ട്, ക്രമമായ വ്യവസ്ഥയുണ്ട്, ഉത്തരവാദിത്തപ്പെട്ട ഒരുരീതിയും നിലവിലുണ്ട്.എന്നാല്‍ പുതിയ തലമുറയുടെ പങ്കാളിത്തമുള്ള പലതരത്തിലുള്ള ക്ലാസിക്കൽ കലാരൂപങ്ങൾ ‍ജാതിഭേദമന്യേ പഠിക്കാന്‍ നമ്മൾ കൊടുക്കുന്ന പരിമിതമായ സൗകര്യം,പിന്നീട് സമൂഹത്തിൻ്റെ  സാംസ്കാരിക ധാരയില്‍ കൃത്യമായി വിന്യസിക്കാൻ നമുക്ക് സാധിക്കുന്നില്ല.

നേരത്തെ സൂചിപ്പിച്ച മാർഗഴി ഫെസ്റ്റിവൽ അനുകരിക്കാതെ തന്നെ കേരളീയ മാതൃകയില്‍ നമുക്കു വികസിപ്പിച്ചെടുക്കാൻ കഴിയുന്ന ഒന്നാണ് സാംസ്ക്കാരിക  പൈതൃകസന്ദര്‍ശനം (Cultural Visit). നമ്മുടെ ക്ഷേത്രങ്ങളും, ക്ഷേത്രങ്ങളിലെ അനുഭവങ്ങളുമെല്ലാം വേറിട്ട, വളരെ ഹൃദ്യമായ ഒരന്തരീക്ഷം നല്കുന്നുവെന്ന് മറ്റുദേശക്കാർ സാക്ഷ്യപ്പെടുത്തുന്നത് നാം  ശ്രദ്ധിച്ചിട്ടുണ്ടാകും.അതിന്‍റെ അടിസ്ഥാനത്തില്‍, കേരളത്തിന് പുറത്തുള്ളവർ നമ്മുടെ നാട്ടിലേക്ക് ധാരാളമായി തീർത്ഥാടനത്തിന് വരുന്നതും നമുക്കറിയാവുന്നതാണ്. കേരളത്തിലെ ക്ഷേത്രങ്ങളില്‍ heritage പദവി നല്‍കാനാവുന്ന ക്ഷേത്രങ്ങളുണ്ട്. ഉദാഹരണത്തിന്, തിരുവനന്തപുരം പത്മനാഭസ്വാമിക്ഷേത്രം, ഗുരുവായൂര്‍ ക്ഷേത്രം, കൂടല്‍മാണിക്യക്ഷേത്രം, ഏറ്റുമാനൂര്‍ക്ഷേത്രം, തൃപ്പൂണിത്തുറ ക്ഷേത്രം,എന്നിങ്ങനെ സ്ഥലം കൊണ്ടും, അന്തരീക്ഷം കൊണ്ടും വ്യത്യസ്തത പുലര്‍ത്തുകയും, വലിയ ജനസഞ്ചയം നിറയുന്നതുമായ ക്ഷേത്രങ്ങള്‍ നമുക്കുണ്ട്ഈ ക്ഷേത്രങ്ങളുടെ ഉത്സവങ്ങൾ വളരെ ജനപങ്കാളിത്തത്തോടെയാണ് നടക്കുന്നത്. നമുക്ക് ഇവിടെയെല്ലാം വര്‍ഷാവര്‍ഷം പ്രമുഖ കലാവേദികൾ സൃഷ്ടിക്കാൻ ‍കഴിയണം. എന്നാല്‍ കൃത്യമായ മാതൃക (model) അതിനുണ്ടാകണെമെന്നുമാത്രം. അതായത് ഒരു പ്രൊഫഷല്‍ വേദിയിൽ ലഭിക്കാത്തതും, സ്വാഭാവികമായ (natural), ദൈവിക ചൈതന്യം നിറഞ്ഞുനില്‍ക്കുന്നതായ അന്തരീക്ഷത്തിൽ നൃത്തവും സംഗീതവും ആസ്വദിക്കാനും വേണമെങ്കില്‍ തീര്‍ത്ഥാടനം നടത്താനുമൊക്കെ സൗകര്യമുണ്ടാവുന്ന രീതിയില്‍ ഉത്സവശ്യംഖലകളുടെ പുതിയ മാതൃകകള്‍ സൃഷ്ടിക്കുന്നത് നമുക്ക് ആലോചിക്കാനാവും. ഭാവിയില്‍ ധാരാളം സാധ്യതകള്‍ ഉണ്ടാക്കാവുന്ന ഒരു നിക്ഷേപം കൂടിയാണിത്. ഗവണ്‍മെന്‍റിന് കലാകാരന്‍മാരുടെ വേതനത്തിന് ഒരു നിശ്ചിത മാര്‍ഗ്ഗരേഖയുണ്ടാക്കാവുന്നതാണ്. അതായത്, പ്രമുഖ സംഗീതജ്ഞര്‍ വരുന്നുവെങ്കില്‍,ഒരു വരവില്‍ മൂന്നുപ്രോഗ്രാംവരെ ചെയ്യാന്‍ പറ്റുന്ന  രീതിയില്‍ വരുമ്പോള്‍, അതവര്‍ക്കും സാമ്പത്തികമായി ഗുണകരമാവും. ഇതിന് zonal cultural centre, സംഗീതനാടക അക്കാഡമി എന്നിവര്‍ നിശ്ചയിച്ചിട്ടുള്ള മാര്‍ഗ്ഗരേഖകള്‍പിന്തുടരാവുന്നതാണ്. കലാകാരന്‍മാര്‍ക്ക് പ്രൊഫഷണല്‍ ഗ്രേഡുകള്‍ നിലവിലുള്ളതിനാല്‍ ഗവണ്‍മെന്‍റ് ഫണ്ട് അതനുസരിച്ചാണ് നല്‍കുന്നതെന്നും ഇത്തരം പൊതുമാനദണ്ഡത്തിനനുസൃതമായി പോകുവാനേ സാധിക്കൂ എന്ന തീർത്തും കൃത്യമായ ഒരു നിയമമായി തീരുകയുംചെയ്യും ഇപ്പോൾ ദേവസ്വം ബോര്‍ഡുകള്‍, .യാതൊരു വ്യവസ്ഥയുമില്ലാതെയും ഇടനിലക്കാരുടെ സഹായത്താലുമാണ് പ്രവർത്തിച്ചുവരുന്നത്. ഗൗരവമായ കലാവിഷ്ക്കാരങ്ങള്‍ക്ക് എന്നുംഅനുവാചകര്‍ ഉണ്ടാവുകതന്നെ ചെയ്യും. ഇത്തരത്തില്‍ കേരളീയ കേരളീയ കലകള്‍ക്ക് കൃത്യമായ വേദികള്‍ നിശ്ചയിക്കാനാവുന്നതു വഴി, വലിയൊരു സംസ്കാരിക ഉത്തരവാദിത്തം നമുക്ക് നിറവേറ്റാനാകും.നാമമാത്രമാണെങ്കിലും ഇവിടെ നടക്കുന്ന നൃത്ത-സംഗീതോത്സവങ്ങൾക്കൊക്കെ നല്ല ജനസഞ്ചയം ഉണ്ടാകാറുണ്ട്. ഉത്സവവുമായി ബന്ധപ്പെട്ടാണെങ്കില്‍ ഒരു   പ്രത്യേകനിറം ഇതിന് കൈവരും.തിരുവനന്തപുരത്തെ ഭജനപുരകൊട്ടാരവും, നവരാത്രി മണ്ഡപവും,തൃപ്പുണിത്തുറ ക്ഷേത്രത്തിലെ സംഗീതസദസ്സുകളും  ഇതിന്  മകുടോദ്ദാഹരണങ്ങളാണ്. എവിടെയൊക്കെ നല്ല സംഗീതം കേട്ടാലും, നല്ല നൃത്തക്കച്ചേരികള്‍ കണ്ടാലും ഈയൊരന്തരീക്ഷത്തില്‍ കാണുകയും കേള്‍ക്കുകയും ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ ഉണ്ട്. കാരണം അതുളവാക്കുന്ന അനുഭൂതി അനുവാചകര്‍ക്ക് അവിസ്മരണീയമാകും എന്നതിനു തർക്കമില്ലഎന്നതാണ്. കഴിഞ്ഞവര്‍ഷം ആരംഭിച്ച മുറജപത്തിനോടനുബന്ധിച്ച് പത്മനാഭസ്വാമിക്ഷേത്രത്തിനു മുന്നില്‍ ഭംഗിയായി ചെയ്ത open stage -ലെ അനുഭവം ഈ ലേഖികയ്ക്കുണ്ട്. പത്മതീർത്ഥകുളത്തിന് സമാന്തരമായി സൃഷ്ടിച്ച ഈവേദിക്കു മുന്നില്‍ തിങ്ങിക്കൂടിയ ജനസഞ്ചയം പത്മനാഭസ്വാമിയെ കാണാന്‍ തീര്‍ത്ഥാടകരുംഎല്ലാംചേര്‍ന്ന കാഴ്ചാനുഭവം നര്‍ത്തകിക്കും,  പ്രേക്ഷകര്‍ക്കും ഒരുപോലെ അനിതര സാധാരാണമായിരുന്നുവെന്ന് സാക്ഷ്യപ്പെടുത്തിയ ഉത്തമ ബോധ്യമാണ് ഇത് സൂചിപ്പിക്കുന്നതിനു നിദാനം.മാത്രമല്ല ഇതര സംസ്ഥാനങ്ങള്‍ സംഘടിപ്പിക്കുന്ന Heritage Temple Cultural Tour ഫെസ്റ്റിവലുകളില്‍ വര്‍ഷങ്ങളായി പങ്കെടുത്തുകൊണ്ട് മനസ്സിലാക്കിയിട്ടുള്ളത്, കലാപ്രകടനം ഒരു പൈതൃകവുമായി ബന്ധപ്പെടുത്തിയുണ്ടാക്കുന്ന കാഴ്ച സൃഷ്ടിക്കുന്ന അസ്ഥിത്വം (identity)ചെറുതല്ല എന്നും സാംസ്ക്കാരിക നിര്‍മ്മിതിയില്‍ മാറ്റിവയ്ക്കാൻ കഴിയാത്ത ചിലതുണ്ടെന്ന ഉത്തമ ബോധ്യത്തിന്‍റെ അടിസ്ഥാനത്തിലുമാണ്. ഇത്തരം വേദികള്‍, ഇന്ത്യയിലെ പ്രധാനപ്പെട്ട കലാകാരന്‍മാരുടെ വേദിയായി പരിണമിക്കുമ്പോഴാണ് തദ്ദേശിയര്‍ക്കും വിദേശികള്‍ക്കും ഒരുപോലെ നമ്മുടെ സാംസ്ക്കാരികപാരമ്പര്യത്തിന്‍റെ നിറവു രുചിക്കാനാവുന്നത്.

ഇതുപോലെയാണ് വടക്കന്‍ക്ഷേത്രങ്ങളിലെ പൂരങ്ങള്‍. ഉത്രാളിക്കാവ്, ആറാട്ട്പുഴ, തൃശ്ശൂര്‍, പാറമേക്കാവ്, എന്നിങ്ങനെ കേരളത്തിലെ പൂരങ്ങളെ ബന്ധപ്പെടുത്തിയും,പ്രധാന ഉത്സവശൃംഖലകളും ക്ലാസ്സിക്കൽ പാരമ്പര്യ കലകളുടെ ഉന്നതമായ വേദികള്‍ സൃഷ്ടിക്കാന്‍ നമുക്ക് കഴിയണം. ചില ഫെസ്റ്റിവലുകള്‍ മറ്റ് സന്നദ്ധ സാംസ്ക്കാരിക സംഘടനകളും സ്പിക്മെക്കേ (Spic Macay) പോലെയുള്ള ദേശീയ സാംസ്ക്കാരിക പ്രവര്‍ത്തകരുടെയും സഹായത്താല്‍ നടപ്പാക്കാന്‍കഴിയും. ഇതുവഴി ആസ്വാദകരുടെ ബഹുസ്വരമായ സമ്മേളനങ്ങളുടെ ഇടമായിതീരും.എന്നാല്‍ സര്‍വ്വപ്രധാനമായ കാര്യം സാംസ്ക്കാരിക ബോധമുള്ള കലാനുഭവമുള്ള കലാ സംഘാടകരാകണം നമുക്കുവേണ്ടത് എന്നതാണ്.ഏകപക്ഷീയമായി നടത്തുന്ന സാംസ്ക്കാരിക പ്രവര്‍ത്തകരെ ആശ്രയിക്കാതെ തന്നെ തുറന്ന സമീപനത്തിലൂടെ ആരുടെയും              സ്വാര്‍ത്ഥതയ്ക്കു കീഴടങ്ങാതെ (hyjack) സുസ്ഥിരമായി തീര്‍ക്കുന്ന ഒരു പ്രവര്‍ത്തന രീതിയാണ് കൈക്കൊള്ളേണ്ടത്.

ഒരു കലാകാരനോ കലാകാരിയോ ഉല്‍ക്കടമായ ആഗ്രഹത്തോടെ ഒരു കല പഠിക്കുകയും തന്‍റെ ജീവിതോപാധിയായി, ഇന്നത്തെ കാലത്ത് തൊഴിലായി കൊണ്ടുപോകുന്നതെങ്ങനെയെന്ന് നോക്കാം. ക്ലാസ്സിക്കല്‍/ശൈലീകൃത കലകളിലെ തുടക്കക്കാര്‍ക്ക് പലപ്പോഴും തങ്ങളുടെ തങ്ങളുടെ പ്രകടനങ്ങള്‍ വരുമാനദായകമാവുകയില്ല. തന്‍റെ വൈഭവം (merit) തെളിയിക്കുന്നത് വരെ ഈ ക്ലേശം തുടരും.നൃത്തരംഗമാവുമ്പോള്‍ ധാരാളം മുതല്‍മുടക്ക് വരികയും ചെയ്യും. പലപ്പോഴും കല പഠിപ്പിച്ചു കൊണ്ടാണ് തങ്ങളുടെ പ്രകടനത്തിനുള്ള വരുമാനം കണ്ടെത്തേണ്ടി വരിക. മദ്രാസിൽ  ‍പ്രമുഖസഭകള്‍ക്ക് അങ്ങോട്ട് Sponsorship നല്‍കിയാണ് നര്‍ത്തകി മാര്‍ഗഴിയിലെ ഒരുവേദിയിലെ 'നല്ലസമയം' (peak time) ഉറപ്പിക്കുന്നത്എന്നാൽ വൈഭവം തെളിയിച്ച നര്‍ത്തകരെ Professional status നല്‍കി നൃത്തം അവതരിപ്പിക്കുവാന്‍ സംഘടനകള്‍ ക്ഷണിക്കുകയും ചെയ്യും. എന്നാല്‍ തൊഴിലിന് അനുപാതമായ പ്രതിഫലം നല്‍കാതെ വരുമ്പോള്‍സ്വന്തം കീശയിൽ നി‍ന്ന് പണം ചിലവഴിച്ച് നൃത്ത രംഗത്തെ തങ്ങളുടെ അര്‍പ്പണബോധവും ആഗ്രഹവും കൊണ്ട് മാത്രം പിന്തുടരുകയും ചെയ്യുകയാണ് ഇന്ന് ഭൂരിഭാഗം യുവനര്‍ത്തകരും ചെയ്യുന്നത്.പക്ഷെ കൂടെ സഹകരിക്കുന്ന കലാകാരൻമാർ അവര്‍ നിശ്ചയിച്ചിട്ടുള്ള അവരുടെ പ്രൊഫഷണല്‍ കൂലിയ്ക്കായി ശഠിയ്ക്കുകയും ചെയ്യും. ഇങ്ങനെ ചെയ്യുമ്പോള്‍ ഒരു വര്‍ഷം ഒരു നര്‍ത്തകിയ്ക്ക് നൃത്താവതരണം നടത്താവുന്ന വേദികളില്‍ പരിമിതമായ ചിലത് മാത്രം തിരഞ്ഞെടുത്ത്കൊണ്ട് പിന്‍വാങ്ങേണ്ടിവരുന്നു. ഇത് ഗൗരവമായി കാണേണ്ട ഒന്നാണ്.കാരണം ഈ പ്രവണത പുതിയ കലാകാരന്‍മാരെ കണ്ടെത്തുന്നതില്‍ കാലതാമസം വരുത്തും. കലാകാരന്‍മാരുടെ സര്‍ഗ്ഗാത്മകത എന്നത് ഒരു കലയുടെ വളര്‍ച്ചയ്ക്കും, നിലനില്‍പ്പിനും, ആസ്വാദനത്തിനും അത്യന്താപേക്ഷിതമായ ഒരു പ്രതിഭാസമാണ്. അതുകൊണ്ടുതന്നെ സാംസ്ക്കാരിക നയത്തിന്‍റെ നൈതീകമായ അടിസ്ഥാനശിലയെന്നത് ഈ ദര്‍ശനമാവണം,ഈ തിരിച്ചറിവ് ആകണം.ഇതിന് പുതിയ ഉണര്‍വോടെ പുതിയവേദികള്‍ സാംസ്ക്കാരികമായി വിഭാവനം ചെയ്യണം.അപ്പോള്‍ നമ്മുടെ തനതുകലകള്‍ക്കും കലാകാരന്‍മാര്‍ക്കും ഉണര്‍വുണ്ടാകും;ഇടമുണ്ടാകും. കഥകളിയില്‍, യുവ കലാകാരന്മാരെപ്പോലെ, ഓട്ടന്‍തുള്ളലില്‍, മോഹിനിയാട്ടത്തില്‍, ഭരതനാട്യത്തില്‍, കൂടിയാട്ടത്തില്‍,സംഗീതത്തില്‍,ഉപകരണ സംഗീതത്തിൽ എല്ലാം സര്‍ഗ്ഗധനരായ ഒരു യുവതലമുറയുണ്ടായിവരും. അതുവഴി ധാരാളം തൊഴിലിടങ്ങളും. അങ്ങനെ വരുമ്പോള്‍ പൊതുവായ ഒരുത്തരവാദിത്വബോധം, തൊഴില്‍പരമായും സാമൂഹികമായും ബന്ധപ്പെടുത്തി പുന:സൃഷ്ടിക്കാന്‍ കലാകാരന് കഴിയും. അതായതു തങ്ങൾ ചേര്‍ന്ന്നില്‍ക്കുന്ന ഒരു തൊഴിലിടത്തിന്‍റെ ആവശ്യകതയും അത് സ്തംഭിച്ച് നില്‍കാതെ നല്ല രീതിയില്‍ മുന്നോട്ട് പോയേതീരൂ എന്ന ചിന്ത കലാകാരനുമുണ്ടാകണം എന്നതാണ് എന്‍റെ വിചാരം. അതുകൊണ്ട് തങ്ങളുടെ മികവിനനുസരിച്ച് തൊഴില്‍ കൂലി എന്ന grading  സമ്പ്രദായവും കൂട്ടിചേര്‍ത്തുള്ള ഒരു വേതന സമ്പ്രദായവും ഇതിന്‍റെ ഭാഗമാകേണ്ട ആശയങ്ങളിൽ ഒന്നാണ്. എന്നാല്‍ ഇതോടൊപ്പം ഓര്‍മിക്കേണ്ട ചിലതുണ്ട്.ഇന്ന് ക്ലാസിക്കൽ ‍കലകള്‍ അഭ്യസിക്കുന്ന വലിയൊരു യുവതലമുറ നമുക്കുണ്ട്. ഗൗരവതരമായി കലകള്‍ പഠിക്കാന്‍ കുട്ടികള്‍ക്ക് സ്കോളര്‍ഷിപ്പും, അതിന്‍റെ വിലയിരുത്തലുകളുമാണ് ഇനിനമുക്കാവശ്യം.കലാമണ്ഡലത്തിലോ,തത്തുല്യ വിദ്യാലയങ്ങളിലോ കലകളുടെ പഠനത്തിനായി വിദ്യാര്‍ത്ഥികള്‍ ചെലവഴിക്കുന്ന പണം അവരുടെഅവകാശം(privilege)മാത്രമാണ്.അതിലപ്പുറം അവര്‍ പ്രോത്സാഹിപ്പിക്കപ്പെടുന്നില്ല. സ്പോർട്സ് രംഗം പോലെ സംരക്ഷിക്കപ്പെടുന്നുമില്ല. അവര്‍ക്കുവേണ്ടി തുറന്നിടാന്‍ പറ്റുന്ന അവസരങ്ങളുടെ ഒരു വലിയ വാതായനം കൂടിയേതീരൂമലയാളി സ്ഥിരം കാണുന്ന ആവര്‍ത്തന വിരസങ്ങളായ മാസ്കള്‍ച്ചറിന്‍റെ ശബ്ദകോലാഹലമല്ല സാംസ്കാരിക പ്രവര്‍ത്തനമെന്നും നമ്മുടെ ക്ലാസിക്കൽ കലകളെ അതിന്‍റെ അനിതര സാധാരണമായ ഉയര്‍ന്ന മൂല്യങ്ങള്‍ ചോരാതെ നമ്മുടെ സമൂഹത്തില്‍ ഉള്‍ച്ചേര്‍ത്തു നിര്‍ത്താന്‍ സമയമായി യെന്നുമുള്ള ധൈഷണിക അവബോധത്തിന്‍റെ അടിസ്ഥാനത്തിലാവണം പുതിയ കലാ സാംസ്കാരിക നയത്തിന്‍റെ ആവശ്യകതയെ നാം സമീപിക്കുവാന്‍.

നമ്മുടെ തലയുയര്‍ന്ന കലാകാരന്‍മാരെത്തന്നെ അംബാസിഡര്‍മാരായി നിയമിച്ചുകൊണ്ട് നമ്മുടെ കലകളെ ഗുണകരമായി സമൂഹത്തില്‍ വിന്യസിക്കാൻ കഴിയുന്ന വിധത്തിൽ ‍പ്രവര്‍ത്തന രീതി നിര്‍മ്മിക്കണം. ഒരു (culturalboard) സാംസ്ക്കാരിക  ബോർഡ് ഉണ്ടാകണം. അംബാസിഡര്‍മാർ  ഉണ്ടാകണം. അവര്‍ക്ക് പ്രവര്‍ത്തിക്കാനുള്ള ഇടവും സാധ്യതയും ഉണ്ടാവണം. അവർക്കാണ് കലയിലെ പ്രശ്നങ്ങളെ അഭിമുഖീകരിക്കാനും, കലയുടെ സാധ്യതകളെ പ്രയോജനപ്പെടുത്തും വിധം വിഭാവനം ചെയ്യാനും, നമ്മുടെ കലകളെ പ്രതിനിധീകരിച്ച് കേരളത്തിന് പുറത്ത്,ഇതര സംസ്ഥാനങ്ങളുമായും സോണല്‍ സാംസ്ക്കാരിക തലവുമായും ബന്ധപ്പെട്ട് സജീവമായി പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുവാനും കഴിയുക യുള്ളു. അത്തരം ഉത്തരവാദിത്തങ്ങൾ നിറവേറ്റപ്പെടാനുള്ള സമയമായി കഴിഞ്ഞിരിക്കുന്നു. കലാപ്രവര്‍ത്തനങ്ങളിലൂടെ മാത്രമേ സമൂഹത്തിന്‍റെ മാനസികമായ ആരോഗ്യം നമുക്ക് തിരിച്ചു കൊണ്ടുവരാനാകൂ. കോവിഡാനന്തര നാളുകള്‍ നമ്മുടെ സാംസ്ക്കാരിക ജീവിതം,കൂടുതല്‍ കരുത്തോടെ, ഉത്തരവാദിത്തപൂര്‍ണ്ണമായി പുന:സൃഷ്ടിക്കാന്‍ നമുക്ക് കഴിയേണ്ടിയിരിക്കുന്നുചുരുക്കത്തില്‍, കലാകാരന്മാര്‍ താങ്ങിനിര്‍ത്തുന്ന സമ്പദ്വ്യവസ്ഥയ്ക്ക് വിഭിന്നങ്ങളായ  തൂണുകളുണ്ടെന്ന തിരിച്ചറിവും, കോവിഡ് 19 പോലുള്ള പ്രതിസന്ധികള്‍ ബൃഹത്തായൊരു സാമ്പത്തിക ഉത്തേജനത്തിന്‍റെ താളം തെറ്റിക്കുമെന്ന അനുഭവങ്ങളും ഇനി വിശാലമായൊരു സാംസ്കാരിക നയരൂപീകരണത്തിന് കോവിഡാനന്തര കേരളത്തെ പ്രാപ്തമാക്കട്ടെ.

 

 

 

Comments

  1. സർക്കാരിന്റെ സത്വരശ്രദ്ധ പതിയേണ്ട വിഷയം ഒരു മാസ്റ്റർ പ്ലാൻ എന്നോണം നീന അവതരിപ്പിച്ചിരിക്കുന്നു. പ്രത്യേകിച്ചും ഈ കോവിഡ് കാലത്ത് അടിയന്തര പ്രാധാന്യം അർഹിക്കുന്ന മേഖലയെക്കുറിച്ച് Heritage temple cultural tourism fest , cultural board എന്നിവയൊക്കെ മികവുറ്റ ആശയങ്ങൾ തന്നെ. Culture, Tourism ഡിപ്പാർട്മെന്റുകളുടെ joint co ordination ഇത്തരുണത്തിൽ അത്യന്താപേക്ഷിതമാണ്. സ്വകാര്യ മേഖലക്കും (sponsorship etc )അവരുടേതായ സംഭാവന നൽകാനാവും. പിന്നെ cultural ambassador ...... നീനയെപോലുള്ള നൈസർഗിക കലാ നിപുണർ തന്നെ ആണല്ലോ നമ്മുടെ യഥാർത്ഥ cultural ambassadors. കാലിക പ്രസക്തി അർഹിക്കുന്ന ലേഖനത്തിന് നന്ദി. Congratulations Neena 🌹🌹💯💯

    ReplyDelete
  2. Neena, u didn't see my comments on ur write up about cultural policy. It worths.... Ayyappanath

    ReplyDelete
  3. നീന ടീച്ചർ വ്യക്തമാക്കിയ ഓരോ കാര്യങ്ങളും ഗൗരവമായി ചിന്തിക്കേണ്ടതാണ്. കലാകാരന്മാർ നേരിടുന്ന പ്രതിസന്ധികൾ ഒരുപാടുണ്ട്.. അതിനുവേണ്ടി പരിഹരിക്കാവുന്ന കാര്യങ്ങളാണ് ടീച്ചർ മൂല്യമുള്ള വാക്കുകളാൽ വ്യക്തമാക്കിയിട്ടുള്ളത്... വേണ്ടപ്പെട്ടവർ ഉണർന്ന് പ്രവർത്തിക്കുക തന്നെ ചെയ്യണം... ടീച്ചർക്കൊപ്പം ❤🥰✊️✊️

    ReplyDelete

Post a Comment

Popular posts from this blog

പ്രയുക്ത സംഗീതത്തിൻ്റെ മോഹിനിയാട്ടവഴി

നൃത്ത സൗഗന്ധികങ്ങൾ