നൃത്ത സൗഗന്ധികങ്ങൾ

 എനിയ്ക്ക്  വല്ലപ്പോഴും പങ്കുവയ്ക്കാനുള്ള സാംസ്ക്കാരിക ചിന്തകൾ ഇവിടെ ആരംഭിയ്ക്കുന്നു. നർത്തകി എന്ന നിലയിൽ, മാത്രമല്ല അദ്ധ്യാപിക എന്ന നിലയിലും , നിരീക്ഷകയെന്ന നിലയിലും, ആസ്വാദകയെന്ന നിലയിലുമുള്ള കാഴ്ചകളും, അനുഭവങ്ങളുമാണ് ഈ കുറിപ്പുകൾ.

ഇതൊരു മൊഴി മാറ്റമാണ് .ഇത് ഇവിടെ പോസ്റ്റ് ചെയ്യുന്നതിന് കാരണങ്ങൾ പലതാണ്.സുപ്രസിദ്ധ കലാപണ്ഡിതനും. കലാ വിമർശകനും,ചരിത്രകാരനും, വാഗ്മിയുമായ  ഡോ.സുനിൽ കോത്താരിയുടെ ആകസ്മികമായ വിയോഗം, സാംസ്ക്കാരിക ഭാരതത്തിൽ പ്രത്യേകിച്ച് ഭാരതീയ നൃത്തലോകത്തുണ്ടാക്കിയ ശൂന്യതയെ കുറിച്ച് ഞാൻ പറയേണ്ടതില്ലല്ലോ. ഒരു മികച്ച കലാസ്വാദകൻ,കലാവിമർശകൻ എന്നതിലുപരി, പൊതു സമൂഹത്തത്തിന്, വിശിഷ്യ നൃത്തലോകത്തിന് ഡോ.സുനിൽ കോത്താരി നൽകിയിട്ടുള്ള അറിവുകൾ വളരെ വലുതാണ്. ഈയടുത്ത കാലത്ത് ഡോ.കപിലാ വാത്സ്യായനൻ അന്തരിച്ചപ്പോൾ , ആ കലാമർമ്മജ്ഞയെ സ്മരിച്ചു കൊണ്ട് ഹിന്ദു ദിനപത്രത്തിലെഴുതിയ സ്മരണാഞ്ജലിക്കുറിപ്പ് അത്തരത്തിൽ ഒന്നാണ്‌.

എൻ്റെ നിരീക്ഷണത്തിൽ, ഡോ. കപില വാത്സ്യായനൻ എന്ന ലോകം കണ്ട എക്കാലത്തേയും ഉയർന്ന കലാ സാംസ്ക്കാരിക നയതന്ത്രജ്ഞയായ ബഹുമുഖപ്രതിഭയെ പുതിയ തലമുറയിലെ  പലർക്കും വേണ്ട പോലെ മനസ്സിലായിട്ടില്ല എന്ന തോന്നലുണ്ടായി. അടുത്ത കാലത്ത് ഡോ.കപിലാ വാത്സ്യയനൻ അന്തരിച്ചപ്പോൾ,നൃത്തവിദ്യാർത്ഥികൾക്കും നൃത്തഗവേഷകർക്കും ഒരു പണ്ഡിത എന്നതിലുപരി അവരുടെ പ്രസക്തി അറിയില്ലെന്നത് എന്നെ നിരാശപ്പെടുത്തി.അതിൽ നിന്നാണ് സുനിൽ ദായുടെ ലേഖനം മൊഴിമാറ്റം ചെയ്യണമെന്ന വിചാരമുണ്ടായത്. മാത്രമല്ല അവരെ കുറിച്ച് എഴുതാൻ യോഗ്യരായവരുടെ ഓർമക്കുറിപ്പുകളിൽ  ഡോ സുനിൽ കോത്താരി ദി ഹിന്ദുവിലെഴുതിയ ലേഖനം വളരെ കൃത്യമായ, ഹൃദ്യമായ ഒന്നായി തോന്നുകയും ചെയ്തു.
അത് മൊഴിമാറ്റം വരുത്തുകയാണ്  ശരിയെന്നും തോന്നി. കാരണം ഡോ കപിലാ വാത്സ്യായൻ്റെ നിർദ്ദേശാനുസരണം ഗവേഷണംചെയ്യുകയും, ഒരു വലിയ കാലഘട്ടം അടുത്ത് ഇടപഴകുകയും ചെയ്തവരെ പോലെയാവില്ലല്ലോ മറ്റൊന്നും. ഞാൻ വിദ്യാർത്ഥികൾക്കായി അദേഹത്തിൻ്റെ ലേഖനം മൊഴിമാറ്റം ചെയ്യുകയാണെന്നത് അറിയിക്കവേയാണ് അദ്ദേഹം കോവിഡ് പോസിറ്റീവായി ആശുപത്രിയിൽ അഡ്മിറ്റാണെന്നത് അറിയാനിടയാവുന്നത്. വ്യക്തി -
സ്നേഹബന്ധങ്ങൾക്ക് വലിയ പ്രാധാന്യം നൽകിയിരുന്ന സുനിൽ ദായുടെ അപ്രതീക്ഷിതമായ മരണം അത് കൊണ്ട് തന്നെ എൻ്റെ വ്യക്തിപരമായ നൊമ്പരമായി. അവസാനം വരെ ഊർജ്ജസ്വലമായി തുടർന്ന ആ കർമ്മോത്സുകിയുടെ നിര്യാണം  സാംസ്ക്കാരിക ലോകത്തിന് കനത്ത നഷ്ടമാണ്. അതു കൊണ്ട് തന്നെ അദ്ദേഹം അവസാനമെഴുതിയ ലേഖനമെന്ന നിലയിലും, ഈ (memoir)ഓർമ്മക്കുറിപ്പ്  പ്രസക്തമാണ്. അദ്ദേഹത്തിൻ്റെ ഓർമ്മകൾക്ക് മുന്നിൽ ഞാൻ മൊഴിമാറ്റം ചെയ്ത ഈ ലേഖനം സമർപ്പിക്കുന്നു.

ഭാരതത്തിൻ്റെ സാംസ്ക്കാരിക ചക്രവാളത്തിലെ അതികായയെന്ന്  അനിഷേധ്യമായി  വിശേഷിപ്പിക്കാവുന്ന  ഒരേ ഒരു നാമം ഡോ. കപിലാവാത്സ്യായനൻ്റെതാണ്. ഡോ.സുനിൽ കോത്താരി എന്ന സീനിയർ സാംസ്ക്കാരിക മാധ്യമ പ്രവർത്തകൻ അവരെ ഓർമ്മിക്കുന്നതാണ് ആദ്യം പോസ്റ്റ് ചെയ്യുന്നത്. പദാനുപദ- കാർക്കശ്യത മൊഴി മാറ്റത്തിൽ ഞാൻ സ്വീകരിച്ചുവെന്ന് പറയാനാവില്ല ; എന്നാൽ ഏറെക്കുറെ   അങ്ങനെയാണ് താനും.

 കപിലാ വാത്സ്യായനൻ - അപരിമേയങ്ങളാൽ പരിമിത.

“പുത്തനുണർവ് നൽകുന്ന കാറ്റിൻ്റെ നിശ്വാസം പോലെ നവ്യവും, അഗാധവും , മൂർച്ചയുള്ളതും, ഉജ്ജ്വലവും” ഇങ്ങനെയാണ്  ഭാരത് കലാഭവന്റെ ബഹുമാന്യ മേധാവി റായ് കൃഷ്ണദാസ് 1968-ൽ ഡോ.കപില വാത്സ്യായനൻ രചിച്ച " ക്ലാസിക്കൽ ഡാൻസ് ഇൻ ലിട്രേച്ചർ ആന്റ് ദ ആർട്സ്” എന്ന പുസ്തകത്തിന്റെ മുഖവുരയിൽ പറഞ്ഞു വയ്ക്കുന്നത്.
ശാസ്ത്രീയ ന്യത്തം, ശില്പം ഇവയുടെ പരസ്പരപൂരകത്വത്തെ കുറിച്ചുള്ള ആദ്യത്തെ സമഗ്രവും അത്യുത്തമവുമായ പഠനം നടത്തിയത് ഈ ഇന്ത്യൻ പണ്ഡിതയാണ്. ഗവേഷണ വിദ്യാർത്ഥികൾക്ക് നാട്യശാസ്ത്രവും പുരാവസ്തു ശാസ്ത്രവും വാസ്തുവിദ്യയും മറ്റും പഠിക്കുന്നതിനുള്ള ഒരു രീതിശാസ്ത്ര ത്തിന്  ദിശാബോധo നൽകുന്ന ഈ മഹദ് ഗ്രന്ഥത്തിൽ അവർ കലകളെയും, കലാചിന്തകളേയും, ഭാവനയേയും തമ്മിൽ ബന്ധിപ്പിക്കുന്ന, സുദൃഢമായ ഒരു പാലം അനായാസം നിർമിച്ചെടുക്കുകയാണ്  ചെയ്തത്.

ഈ മഹത്തായ സമാഹാരത്തിന്റെ രചയിതാവ് ഈ ബുധനാഴ്ച തന്റെ 91-ാം വയസിൽ ന്യൂഡൽഹിയിലെ സ്വവസതിയിൽ, ശാന്തമായി ഈ ലോകത്തോട് വിട പറഞ്ഞു. പ്രശസ്ത കലാപണ്ഡിതരായ ആലീസ് ബോണർ, ആനന്ദ കൂമരസ്വാമി, ഡോ.രാഘവൻ എന്നീ ഒരു സംഘം ഉന്നത കലാപണ്ഡിതരുടെ വൻ നിരയിലേക്ക് പ്രതിഷ്ഠ നേടിയ ഇവരുടെ തിരോധാനം മൂലം തിരശ്ശീല വീണിരിക്കുന്നത് സമാനതകളില്ലാത്ത ഗവേഷണ സംരംഭങ്ങളുടെ ഒരു ബൃഹദ് കാലഘട്ടത്തിനാണ്.
ദില്ലി സർവകലാശാലയിൽ നിന്ന് ഇംഗ്ലീഷിൽ ബിരുദാനന്തര ബിരുദവും, മിഷിഗൻ സർവകലാശാലയിൽ നിന്ന് വിദ്യാഭ്യാസത്തിൽ ബിരുദാനന്തര ബിരുദവും, ബനാറസ് ഹിന്ദു സർവകലാശാലയിൽ നിന്ന് ഡോക്ടറേറ്റും കരസ്ഥമാക്കിയ ശ്രീ കപിലാ വാത്സ്യായനൻ സൈദ്ധാന്തിക വിജ്ഞാനത്തെ വിപുലമായ പ്രായോഗിക പരിശീലനവുമായി അനായാസം സംയോജിപ്പിക്കുകയുണ്ടായി. സാഹിത്യം , നൃത്തം എന്നിവയിൽ ഗാഢമായി മുഴുകി ആദ്യ നാളുകൾ അവർ ശാന്തിനികേതനിൽ ചിലവഴിച്ചു. കലാപണ്ഡിതനായ വാസുദേവ് ശരൺ അഗർവാളിന്റെ ശിഷ്യയാവുകയും ,പിന്നീട് ശ്രീ അഛ്ഛൻ മഹരാജിൽ നിന്ന് കഥകും ,ഗുരു അമുബി സിംഗിൽ നിന്ന് മണിപ്പൂരിയും, ഗുരു മീനാക്ഷി സുന്ദരംപിള്ളയിൽ നിന്ന് ഭരതനാട്യവും അഭ്യസിക്കുകയുണ്ടായി. പാരമ്പര്യാധിഷ്ഠിതമായ ചിട്ടയിലൂടെ ആർജ്ജിച്ച നൃത്തവിദ്യാഭ്യാസത്തിൽ നിന്ന് അവർക്ക് സൗന്ദര്യാനുഭവത്തിന്റെ പ്രയോഗത്തെ, അഥവാ രസാനുഭൂതിയെ, തന്റെ പാണ്ഡിത്യ രചനകളിൽ സന്നിവേശിപ്പിക്കാൻ കഴിഞ്ഞു. അതിനോടൊപ്പം തന്നെ, ആസ്വാദനത്തെ കുറിച്ചുള്ള സാധാരണധാരണകൾക്കപ്പുറം, രസം, ഒരു മാനസികാവസ്ഥയോ, വൈകാരിക സ്ഥിതിയോ അല്ല എന്നും, അത്  മനുഷ്യസ്വത്വത്തിന്റെ തന്നെ ഭാഗമാണെന്നുമുള്ള തിരിച്ചറിവ് പകരുവാനും സാധിച്ചു.

അവർ തയ്യാറാക്കിയ ഡസൻ കണക്കിന് പാണ്ഡിതോചിതമായ രചനകളിൽ ചിലത് - "ട്രഡിഷൻസ് ഓഫ് ഇന്ത്യൻ ഫോക്ക് ഡാൻസ് '(1976), "ദ സ്ക്വയർ ആന്റ് സർക്കിൾ ഓഫ് ഇന്ത്യൻ ആർട്സ് "(1983), "ഭരത ദ നാട്യ ശാസ്ത്ര "(1996) എന്നിവകളാണ്.

കപിലയുടെ , വ്യക്തിത്വത്തിൻ്റെ ഭാഗമായ സൂക്ഷ്മതയും , കുശാഗ്രതയും, സന്ധിയില്ലാത്ത സമീപനവും, അവരെ ഒരു കരുത്തുറ്റ ഭരണാധികാരിയും, മികച്ച സംഘടനാസ്ഥാപകയും ആക്കി മാറ്റി. പ്രഗത്ഭരായ കമലാദേവി ചതോപാദ്ധ്യായ , ജവഹർലാൽ നെഹ്റു, മൗലാന ആസാദ്, ഡോ. രാധാകൃഷ്ണൻ എന്നിവരുമായി വളരെ അടുത്ത് പ്രവർത്തിക്കുവാൻ ശ്രീമതി കപിലയ്ക്ക് ഭാഗ്യം ലഭിച്ചത്  വഴി, സംസ്കാരിക കാര്യങ്ങളെ നിയന്ത്രിക്കുന്ന ഭരണ സംവിധാനത്തിൻ്റെ കേന്ദ്രബിന്ദു ആയിത്തീർന്നു.

സെന്റർ ഫോർ കൾച്ചറൽ റിസോഴ്സ്സ് ആന്റ് ട്രെയിനിംഗ്‌ - അവരാണ് സ്ഥാപിച്ചത്. ഇന്ദിരാ ഗാന്ധി നാഷ്ണൽ സെന്റർ ഫോർ ആർട്സ് എന്ന ആശയം പരികല്പന ചെയ്തതും, ഇന്ത്യൻ കൗൺസിൽ ഫോർ കൾച്ചറൽ റിലേഷൻസ് വൈസ് പ്രസിഡന്റ് ', ഇന്ത്യ ഇന്റർനാഷ്ണൽ സെന്റർ പ്രസിഡൻ്റ്, ഏഷ്യാറ്റിക് ഇന്റർനാഷ്ണൽ റിസർച്ച് ഡിവിഷൻ ചെയർപേഴ്സൺ എന്നീ പദവികൾ വഹിക്കുകയും വിദ്യാഭ്യാസവകുപ്പിലെ അഡീഷണൽ സെക്രട്ടറി എന്ന നിലയിൽ, ലളിത കല, സംഗീത നാടക, സാഹിത്യ അക്കാദമി എന്നീ മൂന്ന് അക്കാദമികൾ സ്ഥാപിക്കുന്ന പ്രക്രിയയുടെ പ്രധാന ഭാഗമാവുകയും ചെയ്തു.  രണ്ട് തവണ രാജ്യസഭയിലേക്കും അവർ തെരഞ്ഞെടുക്കപ്പെടുകയുണ്ടായി.

 IGNCA യിൽ വച്ച് ഖാം, അകാറ, കാൽ പോലെയുള്ള നിരവധി പ്രമുഖമായ പ്രദർശനങ്ങൾ ശ്രീമതി കപില സംഘടിപ്പിക്കുകയുണ്ടായി. അവയെല്ലാം തന്നെ സാംസ്കാരികതകളെയും കലാരൂപങ്ങളെയും പരസ്പരം ബന്ധിപ്പിക്കുന്ന കാലദേശ ദ്വന്ദ്വങ്ങളെ കൃത്യമായി അടയാളപ്പെടുത്തുന്നവയായിരുന്നു.  മാത്രമല്ല,IGNCA-യിൽ സംഘടിപ്പിക്കപ്പെട്ട  അസംഖ്യം ഗ്രന്ഥ പ്രസാധക പരിപാടികൾക്കും ദൃശ്യാഭിമുഖങ്ങൾക്കും അവർ മുഖ്യ കാർമികത്വം നൽകിയത് വഴി, IGNCA , കലകളുമായി ബന്ധപ്പെട്ടു നിൽക്കുന്ന പരമ്പരാഗതവും ദാർശനികവും ആത്മീയവും ആയ സൈദ്ധാന്തിക ചിന്തകളുടെ അമൂല്യ ശേഖരവും മഹത്തായ പൈതൃകവുമാണെന്ന് തെളിയിക്കുവാൻ അവരുടെ നേതൃത്വപരമായ പ്രവർത്തനങ്ങൾക്ക് കഴിഞ്ഞു.
തന്നെ സമീപിച്ച എല്ലാ ഗവേഷകരോടും എന്ന പോലെ ശ്രീമതി കപില ഒരു യുവ കലാ നിരൂപകനെന്ന നിലയിൽ എനിക്ക് മാർഗനിർദ്ദേശം നൽകുകയും, ശ്രീ ഉദയ് ശങ്കറിന്റെ IGNCA-യിലെ ശതാബ്ദി പ്രദർശനത്തിന്റെ ചുമതല ഞാൻ ഏറ്റെടുത്തപ്പോൾ, അവർ വളരെ ആവേശകരമായ പിന്തുണ നൽകിയെന്നത് ഞാനോർക്കുന്നു. എനിക്ക് മാത്രമല്ല കലാകാരന്മാരുടെ മുഴുവൻ സൗഹൃദ സംരംഭങ്ങൾക്കും, അവരുടെ ഏത് പ്രോജക്ടിലും, ശ്രീമതി കപിലയുടെ മാർഗനിർദേശം ലഭിക്കുമെന്ന് ഉറപ്പുണ്ടായിരുന്നു.
ബഹുമതികൾ - പത്മശ്രീ, പത്മ വിഭൂഷൺ, സാഹിത്യ നാടക അക്കാദമി അവാർഡ് എന്നിങ്ങനെ നിരവധി ദേശീയ - അന്തർദേശീയ പുരസ്കാരങ്ങൾ ഓരോന്നോരോന്നും നൽകി അവരെ രാജ്യം ആദരിച്ചു. ശ്രീമതി കപിലയുടെ ജീവചരിത്രം" അഫ്ളോട്ട് എ ലോട്ടസ് ലീഫ്" എന്ന പേരിൽ ശ്രീമതി ജ്യോതി അഗർവാൾ രചിച്ചിട്ടുണ്ട്.

ഒരാൾക്ക് ശ്രീമതി കപിലയുടെ സഞ്ചിത രചന സംഭാവനകളിലെ അടിസ്ഥാന സ്വഭാവം അടയാളപ്പെടുത്തണമെന്നു വന്നാൽ, അത് തീർച്ചയായും കലയോടുള്ള സമീപനത്തിൽ അവർ സ്വീകരിച്ച അന്തർ ശിക്ഷണപരമായ സമീപനം തന്നെയായിരുന്നു. സാഹിത്യം, ചിത്രകല, ശില്പകല, നൃത്തം, സംഗീതം, നാടകം, രംഗവേദി എന്നിവയിൽ അവർ ആർജ്ജിച്ച പരിജ്ഞാനമാണ് നൃത്തകലയുടെ ലാവണ്യ ശാസ്ത്ര സിദ്ധാന്തങ്ങളിൽ എത്തിച്ചേരുവാൻ ശ്രീമതി കപിലയെ സഹായിച്ചത്. ക്ലാസിക്കൽ നൃത്തങ്ങളിൽ അവർക്ക് ഉണ്ടായിരുന്ന അഗാധമായ പ്രതിപത്തിയും അഭിനിവേശവും അവരെ നയിച്ചത് നാടോടി - ഗ്രാമീണ ഗോത്രനൃത്തങ്ങളെ കുറിച്ച് ആഴമേറിയ പഠനത്തിലേക്കായിരുന്നു. ക്ലാസിക്കൽ, നാടോടി, സമകാലിക നൃത്തം എന്നിവ പരസ്പര വൈരുദ്ധ്യങ്ങളില്ലാത്തതും, സർഗ്ഗാത്മകതയുടേയും ഭാവനയുടേയും തുല്യ സാധ്യതകളുള്ള പ്രകടനങ്ങളായാണ് അവർ കണ്ടിരുന്നത്.അതെല്ലാം തന്നെ ക്ലാസിക്കൽ- മോഡേൺ ലോകങ്ങളെ സമാനമായ ആത്മവിശ്വാസത്തോടെയും, വകതിരിവുകളെ തുല്യതയോടെ ചേർത്തുപിടിച്ചും, മുന്നോട്ടു കൊണ്ടുപോകുവാൻ ശ്രീമതി കപിലയെ അദ്വീതിയമാം വണ്ണം പ്രാപ്തയാക്കി. ഒരു അഭിമുഖത്തിൽ അവർ പറഞ്ഞു, "ഞാൻ ആധുനിക നൃത്തത്തിലേക്ക് പോയത് ആധുനികതയിൽ നിന്നല്ല , മറിച്ച് പാരമ്പര്യത്തിൽ നിന്നുമാണ്".

നൃത്തത്തിന്റെ ഭൗതികതയെ, അതിന്റെ പ്രകൃതത്തെ, കൂടുതൽ പഠിക്കാൻ ശ്രമിച്ച മാർഗത്തിന്റെ ഫലമായി, ശരീരത്തെ കുറിച്ചുള്ള തീവ്രമായ അവബോധം പ്രകടമാക്കുന്ന പാശ്ചാത്യ പാരമ്പര്യവും, ശരീരത്തിന്റെ പരിമിതികൾക്ക് അപ്പുറം തേടുന്ന ഏഷ്യൻ പാരമ്പര്യവും എന്തെന്ന് ഗ്രഹിക്കുവാൻ അവർക്ക് കഴിയുന്നു. ഭൂമിയെ ഗാഢമായി മുകർന്നുകൊണ്ട് നിലയുറപ്പിക്കുന്ന ഏഷ്യൻ നൃത്ത പാരമ്പര്യവും, ഭൂമിയിൽ ഉയർന്നു പറക്കാനുള്ള അഭിവാഞ്ജയേയും വേർതിരിച്ചറിയാൻ അവർക്ക് കഴിഞ്ഞു. അതേ സമയം രണ്ടിന്റെയും ശക്തി ദൗർബല്യങ്ങളുടെ നേരെ കണ്ണടച്ചതുമില്ല. അപ്രകാരമുള്ള ഒരു പഠനമായിരുന്നു, രണ്ടിന്റെയും ദൃശ്യപരതയെ നിലനിർത്തുന്നതായിരുന്നു, ആ സമീപനം. ശ്രീമതി കപില ഒരു അഭിമുഖത്തിൽ പറഞ്ഞതുപോലെ  "പാരമ്പര്യത്തിന്റെ കെട്ടുപാടുകളിൽ പരിമിതപ്പെടാതെയും, എന്നാൽ രണ്ടു സമ്പ്രദായങ്ങളോടും അർപ്പിതമായ പ്രതിബദ്ധത  പുലർത്തിയും നിലനിന്നതു കൊണ്ടാണ് ഇരു പാരമ്പര്യങ്ങളുടേയും അന്തസത്ത എനിക്ക് ഉൾക്കൊള്ളാനായത്. അതിനാൽ തന്നെ  എല്ലാ  അപരിമേയതകളോടും കൂടി മാത്രമാണ് ഞാൻ പരിമിതയാവുന്നത് ".

ഭാരതീയ സംസ്കാരത്തിന്റെ സവിശേഷമായ സങ്കീർണതകളെ കുറിച്ച് ഗവേഷണം നടത്താനും അതിൽ പര്യവേക്ഷണം ചെയ്യാനും, പുനർ വ്യാഖ്യാനം ചെയ്യാനും, ഒരു ആയുഷ്കാലം മുഴുവൻ ചിലവഴിച്ച ശ്രീമതി കപിലയുടെ  മൂല്യം സ്ഥിതി ചെയ്യുന്നത്, ഇനി വരാനിരിക്കുന്ന ഭാവി പഠനങ്ങൾക്ക് മാമൂലുകളെ മറികടക്കുന്നതിനുള്ള ശക്തി പകരുന്നതിനോടൊപ്പം തന്നെ, വർത്തമാന കാലത്തിന്റെ സ്വത്വം തിരിച്ചറിഞ്ഞു കൊണ്ട്, അത് ഭൂതകാലത്തോട് കേവലമായ ഒരു ആവേശം മാത്രമായി കൂപ്പുകുത്തുവാതിരിക്കാൻ അവർ യത്നിച്ചു എന്നതിലാണ്. അവരുടെ സമീക്ഷ,  ഭാരതീയ സംസ്കൃതിയുടെ ആവേഗങ്ങളെ ആഴത്തിലറിഞ്ഞ് അതിലാവേശം കൊള്ളുകയും, അതിന്റെ സീമകളെ മറി കടക്കുവാൻ സദാ യത്നിച്ചു കൊണ്ടുമിരുന്നു. കപിലയുടെ തിരോധാനം നൃത്തത്തിന്റെയും, സംസ്കൃതിയുടെയും ലോകത്തിൽ സനാതനമായ വൈജ്ഞാനിക സംവേദനങ്ങളുടെ , ഒരു മഹാകാലഘട്ടത്തിൻ്റെ സമാപ്തിയെയാണ് സാക്ഷ്യപ്പെടുത്തുന്നത്.

Kapila Vatsyayan: An unbounded bounded person - The Hindu - https://www.thehindu.com/entertainment/dance/kapila-vatsyayan-an-unbounded-bounded-person/article32631043.ece
                                                                                                           -ഡോ സുനിൽ കോത്താരി .

Comments

  1. A very good initiative Neena teacher. Indeed informative and imotional. 🙏🏻

    ReplyDelete
  2. A very good initiative Neena teacher. Indeed informative and imotional. 🙏🏻

    ReplyDelete
  3. This comment has been removed by the author.

    ReplyDelete
  4. അതി മനോഹരമായ രചന . നല്ല പഠനാത്മകമായ ലേഖനം. ഇഷ്ടം

    ReplyDelete

Post a Comment

Popular posts from this blog

പ്രയുക്ത സംഗീതത്തിൻ്റെ മോഹിനിയാട്ടവഴി

കോവിഡാനന്തര കേരളത്തിനു വേണം സമഗ്രമായൊരു സാംസ്കാരിക നയം